ജിദ്ദ : സെക്കൻഡ് ഡോസെടുത്ത് മൂന്ന് മാസം പിന്നിട്ടവർക്കെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സൗകര്യം സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയതോടെ നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്ന് നാട്ടിലേക്ക് അവധിയിലും എക്സിറ്റിലും പോകുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉപകാരപ്പെടും.
ഫെബ്രുവരി ആദ്യം മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് സൗദിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പോകുകയാണ്.
രണ്ട് ഡോസ് സ്വീകരിച്ച് എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ തവക്കൽനായിലെ ഇമ്യൂൺ സ്റ്റാറ്റസ് ഫെബ്രുവരി ആദ്യം മുതൽ നഷ്ടപ്പെടുമെന്നാണു അധികൃതർ നേരത്തെ ഓർമ്മപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള പരാമാവധി കാലാവധി സെക്കൻഡ് ഡോസെടുത്ത് എട്ട് മാസമാണെങ്കിലും ഇന്ന് മുതൽ സെക്കൻഡ് ഡോസ് എടുത്ത് മൂന്ന് മാസം പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസെടുക്കാൻ അപോയിൻ്റ്മെൻ്റ് ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സൗദിയിൽ നിന്ന് അവധിയിൽ നാട്ടിൽ പോയി ഫെബ്രുവരിക്ക് ശേഷം മടങ്ങുന്നവരും എക്സിറ്റിൽ പോയി പുതിയ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവരുമെല്ലാം ബൂസ്റ്റർ ഡോസ് കൂടെ സ്വീകരിച്ചതിനു ശേഷം നാട്ടിൽ പോകുന്നത് ഗുണം ചെയ്തേക്കും.
നിലവിൽ നാട്ടിലേക്ക് പോകേണ്ട സാഹചര്യമുള്ളവരും ബൂസ്റ്റർ ഡോസ് അപോയിൻ്റ്മെൻ്റ് ലഭിക്കാത്തവരുമായവർ മടക്കയാത്ര തീയതി ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടാത്ത രീതിയിലേക്ക് ക്രമീകരിക്കുന്നതും നന്നാകും.
കാരണം ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെ പോയി നാട്ടിൽ അധിക കാലം നിന്ന് ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടാൽ പിന്നീട് സൗദിയിലേക്ക് വരുന്ന സമയം ഒരു പക്ഷേ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകമാകാനുള്ള സാധ്യത കൂടുതലാണ്.
അതോടൊപ്പം ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടാതിരിക്കാൻ സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നതാണു നിലവിലെ നിബന്ധനയെങ്കിലും ഇപ്പോൾ ബൂസ്റ്റർ ഡോസെടുക്കാനുള്ള മിനിമം കാലയളവ് സെക്കൻഡ് ഡോസെടുത്ത് മൂന്ന് മാസമാക്കി ചുരുക്കിയതിനാൽ 8 മാസമെന്ന കാലയളവ് ചുരുക്കുമോ എന്നതും പ്രവചിക്കാൻ കഴിയില്ല.
അത് കൊണ്ട് തന്നെ ഇനിയും സെക്കൻഡ് ഡോസ് സ്വീകരിക്കാത്തവർ പെട്ടെന്ന് തന്നെ വാക്സിനേഷൻ പൂർത്തിയാക്കുകയും തുടർന്ന് ബൂസ്റ്റർ ഡോസ് എടുക്കാനും ശ്രദ്ധ ചെലുത്തുന്നത് ഭാവിയിൽ ഉപകാരപ്പെടും.
ليست هناك تعليقات:
إرسال تعليق