അബൂദബിയിൽ ബദൽ ശിക്ഷാ നടപടികൾക്ക് വൻ വളർച്ച

ചെറിയ കുറ്റങ്ങളിൽ തടവിന് പകരം സാമൂഹിക സേവനവും ഇലക്ട്രോണിക് നിരീക്ഷണവും വ്യാപകമാകുന്നു

അബൂദബി: ചെറുകിട കുറ്റകൃത്യങ്ങൾക്കും ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കും തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷയും പുനരധിവാസ സംവിധാനങ്ങളും നടപ്പാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചതായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) അറിയിച്ചു. കുറ്റവാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാനും സാമൂഹിക ഉത്തരവാദിത്തബോധം വളർത്താനും ലക്ഷ്യമിട്ടുള്ള നീതിന്യായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ ശക്തമാക്കിയത്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഇലക്ട്രോണിക് നിരീക്ഷണ ഉത്തരവുകൾ ശരാശരി 170 ശതമാനവും, സാമൂഹിക സേവന ശിക്ഷകൾ 83.5 ശതമാനവും വർധിച്ചതായി ഡിപ്പാർട്മെന്റ് വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്റെ ദീർഘവീക്ഷണപരമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് അണ്ടർസെക്രട്ടറി കൗൺസിലർ യൂസുഫ് സഈദ് അൽ അബ്റി പറഞ്ഞു.

അണ്ടർസെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ പോളിസീസ് കമ്മിറ്റി യോഗത്തിലാണ് ഈ നേട്ടങ്ങൾ വിലയിരുത്തിയത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ജയിൽവാസത്തിന് പകരം സാമൂഹിക സേവനം നൽകുന്ന രീതിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതായി യോഗം വിലയിരുത്തി. അത്യാധുനിക ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനത്തിന്റെ സഹായത്തോടെ കുറ്റവാളികളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്താനും കഴിഞ്ഞതായും അധികൃതർ അറിയിച്ചു.



പാർട്ട് ടൈം ജോലി വാഗ്ദാനം; വീണ്ടും തട്ടിപ്പ് മുന്നറിയിപ്പുമായി ദുബൈ പോലീസ്

 സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ജോലി ഓഫറുകളിൽ ജാഗ്രത പാലിക്കണമെന്ന് പ്രവാസികളോട് നിർദേശം

ദുബൈ: സോഷ്യൽ മീഡിയയും മെസേജിംഗ് ആപ്പുകളും വഴി പ്രചരിക്കുന്ന വ്യാജ പാർട്ട് ടൈം ജോലി ഓഫറുകളിൽ വീഴരുതെന്ന് ദുബൈ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. വ്യാജ ജോലി വാഗ്ദാനം നൽകി ഒരു യുവാവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് അനധികൃത പണമിടപാടുകൾ നടത്തിയ സംഭവം കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ചെറിയ ജോലികൾക്ക് വലിയ വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നതെന്ന് പോലീസ് അറിയിച്ചു.

വിദേശത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാർ യുവാവിനെ സമീപിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണം കമ്മീഷൻ വാങ്ങി മറ്റ് അക്കൗണ്ടുകളിലേക്ക് അയച്ചുനൽകാൻ ഇയാളെ പ്രേരിപ്പിച്ചു. പിന്നീട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിലാണ് അക്കൗണ്ട് വഴി കൈമാറിയത് തട്ടിപ്പിലൂടെ ലഭിച്ച പണമാണെന്ന് വ്യക്തമായത്.

ജോലി തേടുന്നവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കാനും നിയമവിരുദ്ധമായി സമ്പാദിച്ച പണം വെളുപ്പിക്കാനും ഇത്തരം തട്ടിപ്പുകൾ ഉപയോഗിക്കുന്നതായി ദുബൈ പോലീസ് വ്യക്തമാക്കി. അറിഞ്ഞോ അറിയാതെയോ ഇത്തരത്തിലുള്ള ഇടപാടുകളിൽ പങ്കാളികളാകുന്നവർക്ക് ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സംശയാസ്പദമായ ജോലി ഓഫറുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



അബൂദബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ നേരിട്ടുള്ള സർവീസുകൾ; നാല് പുതിയ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്

നവി മുംബൈ, ഇൻഡോർ, ലഖ്നോ സർവീസുകൾ തുടങ്ങി; ഗുവാഹത്തി സർവീസ് ഓഗസ്റ്റ് 7 മുതൽ


അബൂദബി: യു.എ.ഇ-ഇന്ത്യ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. നവി മുംബൈ, ഇൻഡോർ, ലഖ്നോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസ് ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ സർവീസുകൾ സഹായിക്കുമെന്ന് അബൂദബി എയർപോർട്സ് സി.ഇ.ഒ അഹമ്മദ് ജുമാ അൽ ശംസി പറഞ്ഞു. പ്രാദേശിക വിമാനക്കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കുമെന്നും, അബൂദബിയുടെ ടൂറിസം, സാമ്പത്തിക മേഖലകൾക്ക് ഇത് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന അന്താരാഷ്ട്ര വിപണികളിലൊന്നാണെന്നും അബൂദബി കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന നഗരമാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. നിലവിൽ ഇത്തിഹാദ് എയർവേയ്സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ അബൂദബിയിൽ നിന്ന് മുംബൈ, ന്യൂഡൽഹി, കൊച്ചി ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്ക് ദിവസേന സർവീസുകൾ നടത്തുന്നുണ്ട്.



ഷാർജയിൽ വേനൽ ആഘോഷങ്ങൾക്ക് തുടക്കം; 50-ലേറെ കമ്മ്യൂണിറ്റി പരിപാടികളുമായി ശുറൂഖ്

ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ ഏഴാഴ്ച നീളുന്ന പരിപാടികൾ; കുടുംബങ്ങൾക്കും കുട്ടികൾക്കും ഫിറ്റ്നസ് പ്രേമികൾക്കും നിരവധി അവസരങ്ങൾ

ഷാർജ: ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഏഴാഴ്ച നീളുന്ന വിപുലമായ വേനൽക്കാല കമ്മ്യൂണിറ്റി പരിപാടികളുമായി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ശുറൂഖ്) രംഗത്ത്. ബീച്ച് ഫിറ്റ്നസ്, ഷാർജ സാറ്റർഡേ റൺ, കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്, തിയേറ്റർ ഷോകൾ, കുടുംബ വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ ഷാർജയുടെ വിവിധ ഭാഗങ്ങളിലായി 50-ലേറെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകിട്ട് 6 മുതൽ 7 വരെ അൽ ഹീറ ബീച്ചിലും ഖോർഫക്കാൻ ബീച്ചിലുമായി സൗജന്യ ബീച്ച് ഫിറ്റ്നസ് ക്ലാസുകൾ നടക്കും. പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിൽ ആകെ 28 സെഷനുകളാണ് സംഘടിപ്പിക്കുന്നത്. എല്ലാ പ്രായക്കാരെയും പരിഗണിച്ചാണ് പരിശീലന പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

കമ്മ്യൂണിറ്റി റണ്ണിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നാല് സൗജന്യ ‘ഷാർജ സാറ്റർഡേ റൺ’ പരിപാടികളും നടക്കും. അൽ ഖസ്ബയും അൽ മജാസ് വാട്ടർഫ്രണ്ടും ആരംഭ കേന്ദ്രങ്ങളായിരിക്കും. വൈകിട്ട് 6ന് ഓട്ടം ആരംഭിക്കുന്നതിനാൽ പങ്കെടുക്കുന്നവർ 5.45നകം മീറ്റിങ് പോയിന്റുകളിൽ എത്തണം. അൽ ഖസ്ബയിൽ സ്റ്റാർബക്സിനും അൽ മജാസ് വാട്ടർഫ്രണ്ടിൽ ടിം ഹോർട്ടൺസിനും സമീപമാണ് മീറ്റിങ് പോയിന്റുകൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ Discover Shurooq വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.



ഷാർജയിലെ സ്വകാര്യ സ്‌കൂളുകളുടെ 2026-27 അക്കാദമിക് കലണ്ടർ പുറത്തിറങ്ങി

ക്ലാസുകൾ ആഗസ്റ്റ് 31ന് തുടങ്ങും; ശൈത്യ-വസന്ത അവധികളുടെ തീയതികളും പ്രഖ്യാപിച്ചു


ഷാർജ: ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) 2026-2027 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെ അക്കാദമിക് കലണ്ടർ പുറത്തിറക്കി. പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ 2026 ആഗസ്റ്റ് 31ന് ആരംഭിക്കും. ഇന്ത്യൻ, പാകിസ്ഥാനി കരിക്കുലം പിന്തുടരുന്ന സ്‌കൂളുകൾ ഒഴികെയുള്ള ഷാർജയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ഈ കലണ്ടർ ബാധകമാണ്.

പ്രഖ്യാപിച്ച കലണ്ടർ പ്രകാരം, വിദ്യാർഥികൾക്കുള്ള ശൈത്യകാല അവധി 2026 ഡിസംബർ 14ന് ആരംഭിക്കും. അവധിക്ക് ശേഷം 2027 ജനുവരി 4ന് ക്ലാസുകൾ വീണ്ടും തുടങ്ങും. വസന്തകാല അവധി 2027 ഏപ്രിൽ 5 മുതൽ 8 വരെയായിരിക്കും. തുടർന്ന് ഏപ്രിൽ 12ന് അധ്യയനം പുനരാരംഭിക്കും.

2026-2027 അധ്യയന വർഷം 2027 ജൂലൈ 1ന് അവസാനിക്കും. പഠനക്രമം, പരീക്ഷകൾ, വിവിധ അവധികൾ എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്നതിനാണ് അക്കാദമിക് കലണ്ടർ നേരത്തേ പ്രഖ്യാപിച്ചതെന്ന് അതോറിറ്റി അറിയിച്ചു.



ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി ‘റെയിൽ ടു റോഡ്’ സേവനം; സ്റ്റേഷനിൽ നിന്ന് നേരിട്ട് കാർ വാടകയ്ക്ക്

 ട്രെയിൻ ടിക്കറ്റിനൊപ്പം തന്നെ വാഹനവും ബുക്ക് ചെയ്യാം

അബൂദബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് സ്റ്റേഷനിലെത്തിയ ശേഷം തുടർയാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ‘റെയിൽ ടു റോഡ്’ കാർ റെന്റൽ സേവനം പ്രഖ്യാപിച്ചു. പ്രമുഖ കാർ റെന്റൽ സ്ഥാപനമായ ത്രിഫ്റ്റി കാർ റെന്റൽ യു.എ.ഇയുമായി അഞ്ചുവർഷത്തെ കരാറിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിക്കുന്നത്. ഇത്തിഹാദ് റെയിലിന്റെ 11 പാസഞ്ചർ സ്റ്റേഷനുകളിലും ഡിജിറ്റൽ റെന്റൽ കിയോസ്‌കുകളും കസ്റ്റമർ അസിസ്റ്റൻസ് ഡെസ്കുകളും ഒരുക്കും. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ ത്രിഫ്റ്റിയുടെ പ്ലാറ്റ്ഫോം വഴി വാഹനങ്ങൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനാകും. ട്രെയിൻ ടിക്കറ്റും കാർ ബുക്കിംഗും ഒരേ ഡിജിറ്റൽ പ്രക്രിയയിലൂടെ പൂർത്തിയാക്കാനാകുന്നതും ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

ഈ പദ്ധതിക്കായി ത്രിഫ്റ്റി ഒരു കോടിയിലധികം ദിർഹം നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ 500 വാഹനങ്ങളാണ് സേവനത്തിനായി ഒരുക്കുന്നത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് വാഹനങ്ങളുടെ എണ്ണം പിന്നീട് വർധിപ്പിക്കും. നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബുക്കിംഗ് നടപടികളും ഉപഭോക്തൃ സേവനങ്ങളും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാനാണ് പദ്ധതി.

യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ സമഗ്രവും സുഗമവുമാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എ.എ. അൽമൂസ എൻറർപ്രൈസസ് സ്ഥാപകൻ അബ്ദുല്ല അഹമ്മദ് അൽമൂസ പറഞ്ഞു. അബൂദബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട പാസഞ്ചർ സർവീസ് 2026 ജൂൺ 30-നാണ് ആരംഭിച്ചത്. ദുബൈ, ഷാർജ സ്റ്റേഷനുകൾ 2026 സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.



ഒമാനിൽ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ; പുതിയ പ്രഖ്യാപനം

കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ താമസനിയമത്തിൽ ഭേദഗതി

വിദേശ സഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ സർക്കാർ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. സുൽത്താനേറ്റിലെ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

2026 ഓഗസ്റ്റ് 2-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനപ്രകാരം, നിർദ്ദിഷ്ട രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ ലഭ്യമാകും. യോഗ്യതയുള്ളവർ അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട അധികാരികൾ വിസ അനുവദിക്കുമെന്നാണ് വ്യവസ്ഥ.

പുതിയ നടപടി ഒമാനിലേക്ക് കൂടുതൽ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയും മറ്റ് വിശദമായ മാനദണ്ഡങ്ങളും ബന്ധപ്പെട്ട അധികൃതർ പ്രത്യേകം വ്യക്തമാക്കും.



ഷെയറിങ് താമസത്തിന് പുതിയ നിയന്ത്രണം; ദുബൈയിൽ അനുമതിയില്ലാത്ത സബ്‌ലറ്റിങ് ഇനി നിയമവിരുദ്ധം

ദുബൈ: വാടകച്ചെലവ് കുറയ്ക്കാൻ ഷെയറിങ് താമസസൗകര്യങ്ങൾ ഉപയോഗിക്കുന്ന പ്രവാസികളെ ബാധിക്കുന്ന പുതിയ നിയമം അടുത്ത മാസം മുതൽ ദുബൈയിൽ പൂർണമായും പ്രാബല്യത്തിൽ വരും. 2026-ലെ ദുബൈ ഗസറ്റ് വിജ്ഞാപനത്തിലെ നിയമ നമ്പർ 4 പ്രകാരമാണ് സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ മുറികൾ വാടകയ്ക്ക് നൽകുന്നതും അനധികൃത സബ്‌ലറ്റിങ്ങും അമിത തിരക്കുള്ള ബെഡ്‌സ്‌പേസ് താമസവും നിയന്ത്രിക്കുന്നത്. മാർച്ചിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം 180 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് നടപ്പാകുന്നത്. താമസക്കാരുടെ സുരക്ഷയും താമസസൗകര്യങ്ങളിലെ ക്രമീകരണവും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പ്രോപ്പർട്ടി ഉടമകൾ, ലൈസൻസുള്ള ഓപ്പറേറ്റർമാർ, ഷെയറിങ് താമസത്തിനായി അനുവദിച്ച യൂണിറ്റുകളിൽ താമസിക്കുന്നവർ എന്നിവരെയാണ് നിയമം പ്രധാനമായും ബാധിക്കുന്നത്.

പുതിയ നിയമപ്രകാരം, പ്രോപ്പർട്ടി ഉടമയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഒരു വാടകക്കാരനും തന്റെ അപാർട്ട്മെന്റോ അതിലെ മുറികളോ മറ്റൊരാൾക്ക് സബ്‌ലറ്റ് ചെയ്യാനോ കൈമാറാനോ കഴിയില്ല. വാടകക്കരാറിൽ അതിനുള്ള അനുമതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ഇളവ് ലഭിക്കൂ. അനുമതിയില്ലാതെ മുറികൾ മറ്റൊരാൾക്ക് നൽകുന്നത് കരാർ ലംഘനമായി കണക്കാക്കി നിയമനടപടികൾക്ക് ഇടയാക്കും. എന്നാൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിനും നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത താമസക്കാരെ കൂടെ പാർപ്പിക്കുന്നതിനും തടസ്സമില്ല.

അതേസമയം, അനൗദ്യോഗികമായി ബെഡ്‌സ്‌പേസുകളോ മുറികളോ വാടകയ്ക്ക് നൽകുന്നതും ആവശ്യമായ അനുമതിയില്ലാതെ താൽക്കാലിക പാർട്ടീഷനുകൾ നിർമ്മിക്കുന്നതും അനുവദനീയ പരിധിയേക്കാൾ കൂടുതൽ ആളുകളെ ഒരേ യൂണിറ്റിൽ താമസിപ്പിക്കുന്നതും ഇത്തരം താമസസൗകര്യങ്ങൾ നിയമവിരുദ്ധമായി പരസ്യം ചെയ്ത് ആളുകളെ ആകർഷിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



ദുബൈയിൽ പുതിയ സൈക്കിൾ-നടപ്പാലം തുറന്നു

 അൽ മംസാറിനെയും അൽ ഖവാനീജിനെയും ഇനി സുരക്ഷിതമായി ബന്ധിപ്പിക്കും

ദുബൈ: കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി യാത്ര ചെയ്യാൻ സഹായിക്കുന്ന പുതിയ പാലം ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു. 820 മീറ്റർ നീളമുള്ള ഈ പാലം അൽ നഹ്ദ വഴിയായി അൽ മംസാറിനെയും അൽ ഖവാനീജിനെയും ബന്ധിപ്പിക്കുന്നതാണ്. നഗരത്തിലെ പ്രധാന സൈക്ലിംഗ് പാതകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും ഈ പദ്ധതി നിർണായക പങ്കുവഹിക്കും.

ഈ പുതിയ പാത അൽ ഖവാനീജ്, അൽ വർഖ സൈക്ലിംഗ് ട്രാക്കുകളുമായി നേരിട്ട് ബന്ധിപ്പിക്കുകയും സെയ്ഹ് അൽ സലാം വരെ യാത്ര തുടരാൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഇതോടെ സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിൽ എളുപ്പത്തിലും തടസ്സമില്ലാതെയും സഞ്ചരിക്കാൻ കഴിയും.

നഗരത്തിൽ സുസ്ഥിര ഗതാഗതവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്. പുതിയ പാലം പ്രവർത്തനസജ്ജമായതോടെ സൈക്കിൾ യാത്രികർക്കും കാൽനടയാത്രക്കാർക്കും ദുബൈയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ചെയ്യാൻ സാധിക്കും.

_


ദുബായിൽ അപ്പാർട്ട്മെന്റ് പങ്കിടൽ എന്തൊക്കെ അനുവദനീയമാണ്, എന്തൊക്കെ അനുവദനീയമല്ല


സാധാരണയായി അനുവദനീയമായത്:

• കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് താമസിക്കുന്ന ഒരു വാടകക്കാരൻ

• ശരിയായ ഔദ്യോഗിക മാർഗങ്ങളിലൂടെ രജിസ്റ്റർ ചെയ്ത, അംഗീകൃത താമസക്കാരുള്ള ഒരു വാടകക്കാരൻ

• ദുബായിയുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്ന ഒരു നിയമാനുസൃതമായ പങ്കിട്ട ഭവന ക്രമീകരണം.


അനുവദനീയമല്ല:


• വ്യക്തിഗത കിടക്കകളോ മുറികളോ അനൗപചാരികമായി വാടകയ്ക്ക് എടുക്കൽ

• ആവശ്യമായ അനുമതിയില്ലാതെ വിഭജിത മുറികൾ സൃഷ്ടിക്കൽ

• അനുവദനീയമായ താമസ മാനദണ്ഡങ്ങൾക്കപ്പുറം ഒരു അപ്പാർട്ട്മെന്റിൽ തിരക്ക് കൂടൽ.

• നിയമവിരുദ്ധമായ ബെഡ്-സ്പേസ് ക്രമീകരണങ്ങൾ പരസ്യപ്പെടുത്തൽ





ഓൺലൈൻ ബിസിനസിലേക്ക് വനിതകൾക്ക് കൈത്താങ്ങ്; 1,000 പേർക്ക് 36 ലക്ഷം ദിർഹം സഹായം

ഷാർജ: ഓൺലൈൻ വാണിജ്യ രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന 1,000 വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പുതിയ പദ്ധതിയുമായി ഷാർജ ബിസിനസ് വിമൻസ് കൗൺസിൽ. പാക്ക്‌മാൻ പോർട്ടലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾക്ക് സൗജന്യ പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കും. സംരംഭകത്വം, ഡിജിറ്റൽ കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് സ്റ്റോർ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് വളർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി ഓരോ വനിതയ്ക്കും പ്രതിവർഷം 3,600 ദിർഹം മൂല്യമുള്ള സമഗ്ര ഓൺലൈൻ സ്റ്റോർ സൗജന്യമായി ലഭിക്കും. സ്വന്തം വെബ്‌സൈറ്റ്, പേയ്‌മെന്റ് ഗേറ്റ്‌വേ, ഉൽപന്ന മാനേജ്‌മെന്റ് സംവിധാനം, അഡ്മിനിസ്‌ട്രേറ്റീവ് ഡാഷ്‌ബോർഡ്, ഇഷ്ടാനുസൃത ഡിസൈൻ സൗകര്യങ്ങൾ എന്നിവ സ്റ്റോറിൽ ഉൾപ്പെടും. ഇതിനൊപ്പം പ്രായോഗിക പരിശീലനവും തുടർച്ചയായ സാങ്കേതിക പിന്തുണയും നൽകും. സ്ത്രീകൾക്ക് സ്വന്തമായുള്ള ബിസിനസുകളുടെ ഓൺലൈൻ സാന്നിധ്യം ശക്തിപ്പെടുത്താനും കൂടുതൽ വിപണികളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതി സഹായകമാകും.

ആദ്യ വർഷം കുറഞ്ഞത് 365 ഉപഭോക്തൃ ഓർഡറുകൾ നേടുന്ന ബിസിനസുകൾക്ക് രണ്ടാം വർഷം സൗജന്യ ഇ-കൊമേഴ്‌സ് സ്റ്റോർ സേവനങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടാകും. ഷാർജ ബിസിനസ് വിമൻസ് കൗൺസിൽ ഡയറക്ടർ മറിയം ബിൻ അൽ ശൈഖും പാക്ക്‌മാൻ പോർട്ടൽ എൽഎൽസിയുടെ സഹസ്ഥാപകനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ മുഹമ്മദ് അൽ റാശിദും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവെച്ച ചടങ്ങിലാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്.



ദുബൈയിൽ ജനസംഖ്യ 47.4 ലക്ഷം കടന്നു

ഈ വർഷം മാത്രം 1.61 ലക്ഷത്തിലധികം പുതിയ താമസക്കാർ

ദുബൈ: ദുബൈയിലെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം 47.4 ലക്ഷം കടന്നു. ഈ വർഷം ആരംഭിച്ചതിന് ശേഷം മാത്രം 1,61,000ലധികം പുതിയ താമസക്കാരാണ് എമിറേറ്റിൽ എത്തിയതെന്ന് ദുബൈ പോപ്പുലേഷൻ ക്ലോക്കിൻ്റെ തത്സമയ കണക്കുകൾ വ്യക്ത മാക്കുന്നു. ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 47,41,335 ആണ് ദുബൈയിലെ ജനസംഖ്യ. 2025 അവസാനത്തിൽ ഇത് 45.8 ലക്ഷമായിരുന്നു.

കുറഞ്ഞത് ആറ് മാസമെങ്കിലും ദുബൈയിൽ താമസിച്ചവരെയോ താമസിക്കാൻ ഉദ്ദേശി ക്കുന്നവരെയോ ആണ് സ്ഥിരതാമസക്കാരുടെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ വൻ സാന്നിധ്യമാണ് ജനസംഖ്യയിൽ പ്രകടമാകുന്നത്. 30നും 34 നും ഇടയിൽ പ്രായ മുള്ളവരാണ് ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 15.45 ശതമാനമാണ്. പകൽ സമയങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ദുബൈയിലെ ജനസംഖ്യ ശരാശരി 63.92 ലക്ഷമായി ഉയരു മെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

സ്ഥിരതാമസക്കാർക്ക് പുറമെ ജോലി ആവശ്യങ്ങൾക്കായും വിനോദസഞ്ചാരത്തി നുമായി ദിവസേന എത്തുന്ന 18.12 ലക്ഷത്തിലധികം ആളുകളെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കണക്ക്. അതായത്, സ്ഥിരതാമസക്കാരുടെ 40 ശതമാനത്തോളം ആളുകൾ ദിവസേന മറ്റ് ആവശ്യങ്ങൾക്കായി ദുബൈയിൽ എത്തുന്നുണ്ട്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാ നസൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഈ കണക്കുകൾ നിർണായകമാണ്.



നെഗറ്റീവ് റിവ്യൂ ഇടുമ്പോൾ സൂക്ഷിക്കുക; വിമർശനം അധിക്ഷേപമായി മാറരുത്

അഭിപ്രായം പറയാം, പക്ഷേ വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലും നിയമക്കുരുക്കാകും

ദുബൈ: സോഷ്യൽ മീഡിയയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ഒരു സ്ഥാപനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പങ്കുവെക്കുമ്പോൾ നിയമപരമായ പരിധികൾ പാലിക്കണമെന്ന് യു.എ.ഇയിലെ നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഉൽപന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള വസ്തുതാപരമായ വിമർശനം അനുവദനീയമാണെങ്കിലും, അത് വ്യക്തികളെ അധിക്ഷേപിക്കുന്നതിലേക്കോ അപകീർത്തിപ്പെടുത്തുന്നതിലേക്കോ മാറിയാൽ നിയമനടപടി നേരിടേണ്ടിവരും. വിമർശനം സ്ഥാപനത്തിന്റെ സേവനങ്ങളിലോ ഉൽപന്നങ്ങളിലോ മാത്രം പരിമിതപ്പെടുത്തണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രശസ്തമായ ഒരു റെസ്റ്റോറന്റിനെതിരെ അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻഫ്ലുവൻസർക്ക് അബൂദബി കോടതി 81,000 ദിർഹം പിഴ ചുമത്തിയ സംഭവമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പിന് പിന്നിൽ. റെസ്റ്റോറന്റിന്റെ സേവനത്തെ വിമർശിക്കുന്നതിന് പകരം ഉടമയെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കേസിന് കാരണമായത്. സംഭവത്തിൽ 30,000 ദിർഹം ക്രിമിനൽ പിഴയും ഫോൺ കണ്ടുകെട്ടലും വീഡിയോ നീക്കം ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. കൂടാതെ, പരാതിക്കാരന് താൽക്കാലിക നഷ്ടപരിഹാരമായി 51,000 ദിർഹം നൽകാനും കോടതി വിധിച്ചു.

യു.എ.ഇ നിയമപ്രകാരം തെളിവുകളില്ലാത്തതോ വ്യാജമോ ആയ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഒരാളുടെ വ്യക്തിത്വത്തെയോ അന്തസ്സിനെയോ അപകീർത്തിപ്പെടുത്തുന്നതും ഗുരുതരമായ നിയമലംഘനമാണ്. സൈബർ ക്രൈം നിയമപ്രകാരം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം അപകീർത്തിപ്പെടുത്തലുകൾക്ക് 2,50,000 മുതൽ 5,00,000 ദിർഹം വരെ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കാം. വിദേശികളായ പ്രതികൾക്ക് നാടുകടത്തൽ നടപടിയും നേരിടേണ്ടിവന്നേക്കാം. ഭക്ഷണത്തിന്റെ രുചി, വില, താമസസൗകര്യം തുടങ്ങിയ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നത് സാധാരണയായി അനുവദനീയമാണെങ്കിലും, തെളിവില്ലാതെ ഒരു സ്ഥാപനത്തെ 'തട്ടിപ്പ്' എന്നും ഉടമയെ 'വഞ്ചകൻ' എന്നും വിശേഷിപ്പിക്കുന്നത് നിയമനടപടിക്ക് കാരണമാകാമെന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.





വേനൽക്കാല യാത്രാ തിരക്കും എയർപോർട്ട് മുന്നറിയിപ്പും

വേനൽക്കാല അവധിക്കാലമായതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) വൻ യാത്രാതിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു

സമയക്രമം: വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തുവാൻ അധികൃതർ നിർദ്ദേശിക്കുന്നു.

 സ്മാർട്ട് ഗേറ്റുകൾ (Smart Gates): പാസ്‌പോർട്ട് കൺട്രോൾ ക്ലിയറൻസ് വേഗത്തിലാക്കാൻ യോഗ്യതയുള്ള എല്ലാ യാത്രക്കാരും (UAE പൗരന്മാർ, താമസക്കാർ, വസ ഓർഡർ ഉള്ളവർ) സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുക. ഇത് വരികളിൽ നിൽക്കുന്ന സമയം വലിയ അളവിൽ കുറയ്ക്കും.

 ഓൺലൈൻ ചെക്ക്-ഇൻ: ടെർമിനലിലെ ക്യൂ ഒഴിവാക്കാൻ വിമാനക്കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ മുൻകൂട്ടി Online Check-in ചെയ്യുക.

ലഗേജ് നിയന്ത്രണം: വീടുകളിൽ വെച്ച് തന്നെ ലഗേജിന്റെ ഭാരം പരിശോധിച്ച് നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കുക. ഇത് ഡ്രോപ്പ്-ഓഫ് കൗണ്ടറുകളിലെ സമയം ലാഭിക്കും.

മെട്രോ ഉപയോഗം: എയർപോർട്ടിലേക്കും തിരിച്ചുമായി ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാൻ ദുബായ് മെട്രോ സേവനം പരമാവധി പ്രയോജനപ്പെടുത്താം (ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിലേക്ക് മെട്രോ കണക്റ്റിവിറ്റിയുണ്ട്).



തുടരുന്ന യുദ്ധങ്ങളും തൊഴിൽ പ്രതിസന്ധിയും; താളംതെറ്റി പ്രവാസി ജീവിതം


കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക മുന്നേറ്റത്തിന്റെയും പ്രധാന താങ്ങാണ് പ്രവാസി മലയാളികൾ. എന്നാൽ, ആഗോളതലത്തിലെ യുദ്ധങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക മാന്ദ്യവും പ്രവാസി സമൂഹത്തിന്റെ ജീവിതത്തെയും തൊഴിൽ സുരക്ഷയെയും സാരമായി ബാധിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും പ്രതിസന്ധിയിലായതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പിരിച്ചുവിടൽ വർധിക്കുന്നു. ജോലി നിലനിൽക്കുന്നവർക്കുപോലും ശമ്പളം വെട്ടിക്കുറയ്ക്കൽ, അലവൻസുകൾ ഒഴിവാക്കൽ, മാസങ്ങളോളം വേതനം വൈകിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.

അതേസമയം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വീടുകളുടെ വാടക വർധന, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് തുടങ്ങിയവ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു. വരുമാനം കുറയുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തതോടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് കൃത്യമായി പണമയയ്ക്കാനും പലർക്കും കഴിയുന്നില്ല. ഇതോടെ കേരളത്തിലേക്കുള്ള പ്രവാസി പണമയക്കലിലും ഇടിവുണ്ടാകുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും പ്രാദേശിക വ്യാപാര മേഖലയെയും ഇത് ബാധിക്കുകയും ചെയ്യുന്നു. ലോണുകൾ, വീടുപണി, കുടുംബച്ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പലരും കടക്കെണിയിലാകുമ്പോൾ, ജോലിയുടെയും വിസയുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പ്രവാസികൾക്കിടയിലെ മാനസിക സമ്മർദ്ദവും വർധിപ്പിക്കുന്നു. പ്രതിസന്ധി തുടർന്നാൽ പ്രവാസം അവസാനിപ്പിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവരുടെ എണ്ണവും ഉയർന്നേക്കാം.

ഈ സാഹചര്യത്തിൽ പ്രവാസി സമൂഹത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നാണ് വിലയിരുത്തൽ. *നോർക്ക (NORKA)* വഴിയുള്ള പുനരധിവാസ വായ്പകളും പ്രവാസി ക്ഷേമ പദ്ധതികളും കൂടുതൽ വേഗത്തിലും ഉദാരമായും ലഭ്യമാക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വൈദഗ്ധ്യവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തി സ്വയംതൊഴിലും വ്യവസായ സംരംഭങ്ങളും ആരംഭിക്കാൻ പ്രത്യേക ഗ്രാന്റുകളും സാമ്പത്തിക പിന്തുണയും നൽകേണ്ടതുണ്ട്. വിദേശങ്ങളിൽ കുടുങ്ങിപ്പോകുന്നവർക്കും ശമ്പള കുടിശ്ശിക നേരിടുന്ന തൊഴിലാളികൾക്കും എംബസികൾ വഴി ആവശ്യമായ നിയമപരവും നയതന്ത്രപരവുമായ സഹായം ഉറപ്പാക്കുന്നതും അനിവാര്യമാണ്.