പ്രഫഷനൽ, വ്യക്തിഗത അക്കൗണ്ടുകൾ വേർതിരിക്കണം; രോഗികളുമായി പേഴ്സനൽ അക്കൗണ്ട് വഴി ആശയവിനിമയം പാടില്ല
ദുബൈ:ഡോക്ടർമാർ സോഷ്യൽ മീഡിയയിൽ പ്രഫഷനൽ അക്കൗണ്ടും വ്യക്തിഗത (പേഴ്സനൽ) അക്കൗണ്ടും പ്രത്യേകം നിലനിർത്തണമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (DHA) നിർദേശം നൽകി. വ്യക്തിഗത അക്കൗണ്ട് വഴി രോഗികളുമായി ആശയവിനിമയം നടത്തരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ നിയന്ത്രിതവും നിയമാനുസൃതവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. DHA ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക പേര്, തസ്തിക, വിദ്യാഭ്യാസ യോഗ്യത, സ്പെഷാലിറ്റി എന്നിവ മാത്രമേ പ്രഫഷനൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിക്കാവൂ.
ലൈസൻസിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ‘കോസ്മെറ്റിക് എക്സ്പർട്ട്’, ‘ബ്യൂട്ടി എക്സ്പർട്ട്’തുടങ്ങിയ പദവികളോ വിശേഷണങ്ങളോ ഉപയോഗിക്കാൻ പാടില്ല. അംഗീകൃത മെഡിക്കൽ ബിരുദമോ പി.എച്ച്.ഡിയോ ഉള്ളവർക്ക് മാത്രമാണ് ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കാൻ അനുമതിയുള്ളത്. അതേസമയം, രോഗികളുടെ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൂർണമായും സ്വകാര്യമായി സൂക്ഷിക്കണം. രോഗിയുടെ വിവരങ്ങളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് മുമ്പ് രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള രോഗികളാണെങ്കിൽ രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയും വാങ്ങണം.
ദുബൈയിൽ താൽക്കാലികമായി സേവനം നൽകാനെത്തുന്ന സന്ദർശക ഡോക്ടർമാർക്കുംഈ സോഷ്യൽ മീഡിയ മാനദണ്ഡങ്ങൾ ബാധകമാണ്. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം, സോഷ്യൽ മീഡിയയിലൂടെ ആരോഗ്യസേവനങ്ങൾ നൽകുമ്പോൾ ഡോക്ടർമാരുടെ ഔദ്യോഗിക യോഗ്യതയും പ്രഫഷനൽ പദവിയും കൃത്യമായി പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.



.jpeg)


.jpeg)
.jpeg)

.jpeg)

