‏إظهار الرسائل ذات التسميات abudhabi news. إظهار كافة الرسائل
‏إظهار الرسائل ذات التسميات abudhabi news. إظهار كافة الرسائل

അബൂദബിയിൽ കുടുംബ ബിസിനസിന് പുതിയ നിയമം ; ഓഹരികൾ പുറത്തുള്ളവർക്ക് കൈമാറരുത്

അബൂദബി: അബൂദബിയിൽ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ വിൽപനക്കും കൈമാറ്റത്തിനും പുതിയ നിയമം വരുന്നു . കുടുംബത്തിന് പുറത്തുള്ളവർക്ക് ഓഹരിയും ലാഭവിഹിതവും കൈമാറാൻ പാടില്ല . ഇതിന് കുടുംബാംഗങ്ങളുടെ മുൻകൂർ അനുമതി തേടണമെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നു . കുടുംബ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷഉറപ്പാക്കാനും ഇത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണം കുടുംബത്തിന്റെ പുതിയ തലമുറയിലേക്കുള്ള കൈമാറ്റം എളുപ്പമാക്കാനുമാണ് പുതിയ നിയമം എന്നാണ് ചൂണ്ടിക്കാട്ടുന്നത് .
മാർച്ചിൽ നിലവിൽ വരുന്ന ചട്ടം അബൂദബി ഭരണാധികാരി ശൈഖ് ഖലീഫയാണ് പ്രഖ്യാപിച്ചത് . കുടുംബത്തിന് പുറത്തുള്ളവരുടെ ഓഹരിപങ്കാളിത്തം 40 ശതമാനത്തിൽ കവിയാത്ത സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക . ഇത്തരം കുടുംബ ബിസിനസുകളുടെ ഓഹരിയോ ലാഭവിഹിതമോ കുടുംബത്തിന് പുറത്തുള്ളവർക്ക് കൈമാറുന്നത് നിയമം വിലക്കുന്നുണ്ട് . ഓഹരിഉടമകൾ കുടുംബത്തിന് പുറത്തുള്ളവർക്ക് ഉടമസ്ഥാവകാശം കൈമാറുന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളുടെ മുൻകൂർ അനുമതി നേടിയിരിക്കണം . കുടുംബത്തിന്റെ പേരിലെ ബിസിനസ് സ്ഥാപനങ്ങൾ ഈട് നൽകാനോ പണയം വെക്കാനോ പാടില്ലെന്നും നിയമം അനുശാസിക്കുന്നു . സ്വന്തം പേരിലുള്ള ഓഹരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്ക് വോട്ടിങ് വെയിറ്റേജ് നൽകണമെന്നും നിയമം നിർദേശിക്കുന്നുണ്ട് .

യുഎഇയിൽ നിർത്തിയിട്ട സ്കൂൾ ബസിനെ മറികടന്നാൽ 1000 ദിർഹം പിഴ

അബുദാബി : സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ മറികടക്കുന്നവർക്ക് 1000 ദിർഹം ( 20,315 രൂപ ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് . വിദ്യാർഥികളെ കയറ്റാനോ ഇറക്കാനോ നിർത്തിയിടുന്ന സ്കൂൾ ബസിൽ നിന്ന് കുറഞ്ഞത് 5 മീറ്റർ അകലത്തിലാണ് മറ്റു വാഹനങ്ങൾ നിർത്തേണ്ടത് . നിയമം ലംഘിക്കുന്നവർക്കു പിഴയ്ക്കൊപ്പം 10 ബ്ലാക് പോയിന്റും ലഭിക്കും . ഇന്നലെ മുതൽ അബുദാബിയിലെ സ്കൂളുകൾ തുറന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് . ' അവരുടെ സുരക്ഷ , നമ്മുടെ സന്തോഷം ' എന്ന പ്രമേയത്തിൽ ഇതുസംബന്ധിച്ച് അബുദാബി പൊലീസ് ക്യാംപെയ്നും ആരംഭിച്ചു . വാഹനം നിർത്തുമ്പോൾ സ്റ്റോപ് ബോർഡ് പ്രദർശിപ്പിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷയുണ്ട് . വാഹനം പുറപ്പെടുന്നതിന് മുൻപ് വിദ്യാർഥികൾ കയറുകയും ഇറങ്ങുകയും ചെയ്തെന്ന് സൂപ്പർവൈസർമാർ ഉറപ്പാക്കണം . റോഡിനു കുറുകെ കടക്കാൻ വിദ്യാർഥികളെ സൂപ്പർവൈസർമാർ സഹായിക്കണമെന്നും പൊലീസ് പറഞ്ഞു . വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി . നിയമലംഘകരെ പിടികൂടാൻ സ്റ്റോപ് ബോർഡിൽ നൂതന ക്യാമറയും സ്ഥാപിച്ചിട്ടുണ്ട് .

യുഎഇയില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം

അബുദാബി: യുഎഇയില്‍ (United Arab Emirates) വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവ പരാജയപ്പെടുത്തിയെന്ന് യുഎഇ അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി തൊ0ടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണികളെയും നേരിടാൻ യു എ ഇ പൂർണ്ണ സന്നദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .യുഎഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്‍റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. പിന്നാലെ യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ യുഎൻ അടക്കമുള്ളവർ പ്രതിഷേധിച്ചതിനിടെയാണ് വീണ്ടും ആക്രമണം.

അബുദാബിയില്‍ പുതിയ ലുലു ഫ്രഷ് മാര്‍ക്കറ്റ് ആരംഭിച്ചു.


അബുദാബി: അബുദാബി അല്‍ ദഫ്രയില്‍ ലുലു lulu ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. ഗ്രോസറി, ഫ്രഷ് ഉല്‍പന്നങ്ങള്‍, പഴം-പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. അബുദാബിയിലെ പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച പഴം പച്ചക്കറികള്‍ എന്നിവയും ഇവിടെയുണ്ട്. മിര്‍ഫയിലും സമീപ പ്രദേശങ്ങളിളും താമസിക്കുന്ന സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഏറെ സൗകര്യപ്രദമാണ് പുതിയ ഫ്രഷ് മാര്‍ക്കറ്റ്. അല്‍ ദഫ്ര മുന്‍സിപ്പാലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി താരേഷ് അല്‍ മെഹറിബി ഉദ്ഘാടനം ചെയ്തു. ലുലു അബുദാബി ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, റീജനല്‍ മാനേജര്‍ അജയ് കുമാര്‍, അല്‍ ദഫ്ര ഓപ്പറേഷന്‍സ് മാനേജര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അല്‍ ദഫ്ര മുന്‍സിപ്പാലിറ്റി മാനേജര്‍ സാലെ അല്‍ മരാര്‍, ഡോ.അലി സൈഫ് അല്‍ മസ്രോയി എന്നിവരും പങ്കെടുത്തു. 

അബുദാബി സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹൂതികളെന്ന് യുഎഇ; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കും

അബുദാബി: അബുദാബിയിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹൂതികളെ പേരെടുത്ത് പ്രതിപാദിക്കുന്നത്. യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്താവന പറയുന്നു.
ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമെന്നാണ് പ്രസ്താവന വിശേഷിപ്പിക്കുന്നത്. മേഖലയില്‍ അസ്ഥിരത പടര്‍ത്താനും ഭീകരവാദം വ്യാപിപ്പിക്കാനും ഹൂതികള്‍ ശ്രമിച്ചുവരികയാണ്. 

അബുദാബി സ്‌ഫോടനം: ഇന്ത്യന്‍ എംബസി യുഎഇ അധികൃതരുമായി ബന്ധപ്പെട്ടു


അബുദാബി: അബുദാബി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി യുഎഇ അധികൃതരുമായി ബന്ധപ്പെട്ടു. അബുദാബി പെട്രോളിയം ടാങ്കര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ടത്. ‘അഡ്‌നോക്കിന്റെ സംഭരണ ടാങ്കുകള്‍ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 2 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 3 പേര്‍ മരണപ്പെട്ടതായി യുഎഇ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി യുഎഇ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്’ എംബസി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്ന് എംബസിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

അബുദാബിയിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

  

അബുദാബി: വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിലാണ് മറ്റ് എമിറേറ്റുകളില്‍നിന്ന് അബുദാബിയിലേക്ക് വരുന്ന വിനോദസഞ്ചാര വാഹനങ്ങള്‍ക്ക് അധികൃതര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിനോദസഞ്ചാരികളുമായി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയിലെ നിര്‍ദിഷ്ട ലെയിന്‍ (അബുദാബി-ദുബായ് പ്രധാനപാതയിലെ ലെയിന്‍ 1) തന്നെ ഉപയോഗിക്കണം. പരിശോധനാവേളയില്‍ കാണിക്കുന്നതിനായി എല്ലാവിധ രേഖകളും വിനോദസഞ്ചാരികള്‍ കൈയില്‍ കരുതിയിരിക്കണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അല്‍ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കുമാണ് പ്രവേശനം. ഗ്രീന്‍ പാസ് ഇല്ലാത്തവര്‍ 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ ഫലം ഹാജരാക്കണം. ഇതിനായി അതിര്‍ത്തിയില്‍ പുതിയ ഓഫിസ് സജ്ജമാക്കുമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. അബുദാബി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരെ മുന്‍കൂറായി തന്നെ പുതിയ പ്രവേശന മാനദണ്ഡങ്ങള്‍ അറിയിച്ചിരിക്കണമെന്ന് ടൂര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.