സൗദിയില്‍ ഒരുമിച്ച് താമസിക്കുന്ന വിദേശികള്‍ക്ക് ഒരുമിച്ച് വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാം

വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും വാടക കരാര്‍ ഇജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ അടുത്ത മാസം മുതല്‍ പ്രാബല്യത്തിലാകും.
സൗദി അറേബ്യയില്‍ ഒരുമിച്ച് താമസിക്കുന്ന വിദേശികള്‍ക്ക് ഒരുമിച്ച് വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയം. നാഷണല്‍ അഡ്രസ് ഇജാര്‍ പദ്ധതിയുമായി ബന്ധിപ്പിക്കും. വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും വാടക കരാര്‍ ഇജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ അടുത്ത മാസം മുതല്‍ പ്രാബല്യത്തിലാകും.
‌വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും അടുത്ത മാസം മുതല്‍ വാടക കരാര്‍ ഇജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരുമിച്ച് താമസിക്കുന്ന വിദേശികളെ ഇത് ഏറെ ആശങ്കയിലാക്കി. എന്നാല്‍ ഇക്കൂട്ടര്‍ അവരുടെ പേര് വിവരങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. കെട്ടിടത്തിന്‍റെ അറ്റകുറ്റപണികള്‍ നടത്തല്‍ ഉടമയുടെ ബാധ്യതയാണ്. കൃത്യമായി വാടക നല്‍കാനും കെട്ടിടവും വസ്തുവകകളും സംരക്ഷിക്കാനും വാടകക്കാര്‍ക്കും ബാധ്യതയുണ്ട്. ഇത് ലംഘിക്കുന്ന പക്ഷം ഇരുകൂട്ടര്‍ക്കും നിയമനടപടി സ്വീകരിക്കാം.
കരാര്‍ കാലയളവില്‍ ഉടമക്ക് യഥേഷ്ടം വാടക ഉയര്‍ത്താനോ അകാരണമായി കുടിയൊഴിപ്പിക്കാനോ സാധ്യമല്ല. താമസം അവസാനിപ്പിക്കാന്‍ കരാര്‍ കാലവധിക്കുള്ളില്‍ തന്നെ കരാറുകാര്‍ തമ്മില്‍ ധാരണയിലെത്തണം. കരാര്‍ സ്വമേധയാ പുതുക്കുന്നതായോ നിശ്ചിത സമയത്തിന് ശേഷം പുതുക്കുന്നതായോ വ്യവസ്ഥ ചെയ്യാനാകും. കരാറുകാര്‍ക്കിടയിലുണ്ടാകുന്ന തര്‍ക്ക പരിഹാരത്തിനുതകുന്ന നിയമാവലികള്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കെട്ടിട ഉടമകള്‍, വാടകക്കാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ സംരക്ഷിക്കും വിധം വാടക മേഖല സന്തുലിതമായി പരിഷ്ക്കരിക്കുകയാണ് ഇജാര്‍ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

No comments:

Post a Comment

Note: Only a member of this blog may post a comment.