സൗദിയിൽ പുതിയ റിക്രൂട്ട്മെന്‍റ് വ്യവസ്ഥയ്ക്ക് അംഗീകാരം

റിയാദ്:സൗദിയിൽ പുതിയ റിക്രൂട്ട്മെന്‍റ് വ്യവസ്ഥയ്ക്ക് അംഗീകാരം. 60 വയസിന് മുകളിൽ പ്രായമുള്ളവരെ ഇനി റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അംഗീകാരം നല്‍കിയത്.
പുതിയ വ്യവസ്ഥപ്രകാരം സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല. കൂടാതെ വിദേശികളെ റിക്രൂട്ട്‌മെന്‍റ് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്വദേശി വത്കരണം നടപ്പിലാക്കിയിരിക്കണം. 18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും ഇനി റിക്രൂട്ട് ചെയ്യാനും അനുവദിക്കില്ല. 
എന്നാല്‍ ശാസ്ത്രജ്ഞര്‍, വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകന്മാര്‍ എന്നിവരെ പ്രായ പരിധി നോക്കാതെ റിക്രൂട്ട്  ചെയ്യാൻ കഴിയും.
അതേസമയം ശമ്പളം നല്‍കാതിരിക്കല്‍, ബിനാമി ബിസിനസ്സ്, തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ അനുവദിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ മന്ത്രാലയത്തിനു അധികാരമുണ്ടായിരിക്കും.
തൊഴിലുടമ കേസില്‍ ഉള്‍പ്പെട്ട  സാഹചര്യത്തിലും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയാതിരിക്കല്‍, മൂന്ന് മാസം ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ മന്ത്രാലയത്തിനു ഇടപെട്ട് തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്കുമാറ്റാന്‍ അധികാരമുണ്ടായിരിക്കും.  സ്വദേശികള്‍ക്കായി മാറ്റിവെച്ച തൊഴിലുകളിലേക്കു വിദേശികള്‍ക്ക് പ്രഫഷന്‍മാറ്റം നടത്താനും അനുമതിയുണ്ടാകില്ലെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നു.