കരട് ചട്ടങ്ങൾ അന്തിമമാക്കാൻ മൂന്ന് ആഴ്ച സമയം; കേസ് സെപ്റ്റംബർ 7ന് വീണ്ടും പരിഗണിക്കും
ദുബൈ:ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അപ്രതീക്ഷിത വർധന നിയന്ത്രിക്കാൻ സുപ്രീംകോടതി ഇടപെടൽ. അമിത നിരക്കും സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക ചാർജുകളും നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ കരട് ചട്ടങ്ങൾ പരിശോധിച്ച കോടതി, അവ അന്തിമമാക്കി മൂന്ന് ആഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദേശിച്ചു. ആഗസ്റ്റ് 17ന് പരിഗണിച്ച കേസിൽ കേന്ദ്രത്തിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് കരട് ചട്ടങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
കരട് പരിശോധിച്ച ജഡ്ജിമാർക്ക് അന്തിമ രൂപം നൽകുന്നതിനായി മൂന്ന് ആഴ്ച സമയം അനുവദിച്ചു. കേസ് സെപ്റ്റംബർ 7ന് വീണ്ടും പരിഗണിക്കും. വിമാന നിരക്കിലെ പ്രവചനാതീതമായ വർധനയും സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക നിരക്കുകളും നിയന്ത്രിക്കാൻ സുതാര്യമായ മാർഗനിർദേശങ്ങളും സ്വതന്ത്ര നിയന്ത്രണ സംവിധാനവും വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ കോടതി ഇടപെടലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. പെരുന്നാൾ, സ്കൂൾ അവധി, വേനൽക്കാലം, അടിയന്തര യാത്ര തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് പെട്ടെന്ന് കുതിക്കുന്നത് താഴ്ന്ന-ഇടത്തരം വരുമാനക്കാരായ പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലമായി പ്രവാസികൾ ഉന്നയിക്കുന്ന വിമാന നിരക്ക് നിയന്ത്രണമെന്ന ആവശ്യം കോടതി ഇടപെടലിലൂടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

No comments:
Post a Comment