സാമ്പത്തിക കണക്കുകളിലെ തർക്കങ്ങൾ സിവിൽ കോടതിയിലാണ് പരിഹരിക്കേണ്ടതെന്ന് നിർണായക വിധി
ദുബൈ: ബിസിനസ് നഷ്ടത്തിലാകുന്നതോ പങ്കാളികൾ തമ്മിലുള്ള സാമ്പത്തിക കണക്കുകൾ തീർപ്പാക്കാത്തതോ മാത്രം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ദുബൈ അപ്പീൽ കോടതി വ്യക്തമാക്കി. സെക്കൻഡ് ഹാൻഡ് കാർ സ്പെയർ പാർട്സ് ബിസിനസിൽ പങ്കാളിയെ വഞ്ചിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ വ്യവസായിയെ വെറുതെവിട്ട കീഴ്ക്കോടതി വിധി ശരിവെച്ചാണ് അപ്പീൽ കോടതിയുടെ നിർണായക ഉത്തരവ്. ബിസിനസ് തകർന്നതിനെ തുടർന്ന് ഒരു പങ്കാളി നൽകിയ പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്തെന്നായിരുന്നു ആരോപണം.
സാക്ഷിമൊഴികൾ, കമ്പനി രേഖകൾ, വിദഗ്ധ സമിതിയുടെ റിപ്പോർട്ട് എന്നിവ വിശദമായി പരിശോധിച്ച കോടതി, ഇത് സാമ്പത്തിക തിരിമറിയല്ലെന്നും കണക്കുകൾ കൃത്യമായി തീർപ്പാക്കാത്തതിനെ തുടർന്നുണ്ടായ ബിസിനസ് തർക്കമാണെന്നും വിലയിരുത്തി. വഞ്ചന ചെയ്യണമെന്ന ഉദ്ദേശത്തോടെ പണം തട്ടിയെടുത്തതായി തെളിയിക്കുന്ന മതിയായ തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതിക്കെതിരായ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
ബിസിനസ് നഷ്ടത്തിലാകുന്നതോ അക്കൗണ്ടുകളിൽ വ്യക്തതയില്ലാത്തതോ മാത്രം വഞ്ചനാക്കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇത്തരം സാമ്പത്തിക തർക്കങ്ങൾ ക്രിമിനൽ നടപടികളിലൂടെ അല്ല, സിവിൽ കോടതികൾ വഴിയാണ് പരിഹരിക്കേണ്ടത്. ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കങ്ങളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്നതിനെതിരെ വ്യക്തമായ സന്ദേശം നൽകുന്നതാണ് ദുബൈ അപ്പീൽ കോടതിയുടെ ഈ വിധി.
No comments:
Post a Comment