ദുബൈയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആധുനിക സംരക്ഷണ കേന്ദ്രങ്ങൾ

മാനസികാരോഗ്യത്തിനും സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾക്കും മുൻഗണന

ദുബൈ:സ്ത്രീകളുടെയും കുട്ടികളുടെയും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെയുള്ള സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കാൻ ദുബൈ. ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രനും ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ ഒപ്പുവച്ചു. മികച്ച എൻജിനീയറിംഗ് നിലവാരവും മാനുഷിക പരിചരണവും സമന്വയിപ്പിച്ച സമഗ്ര സംരക്ഷണ കേന്ദ്രങ്ങളുടെ മാതൃകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വുമൺ ആൻഡ് ചിൽഡ്രൻ ഫൗണ്ടേഷന്റെ പുനരധിവാസ-പരിചരണ മേഖലയിലെ അനുഭവസമ്പത്തും ദുബൈ മുനിസിപ്പാലിറ്റിയുടെ എൻജിനീയറിംഗ്, സാങ്കേതിക, പ്രോജക്ട് മാനേജ്മെന്റ് ശേഷിയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതികളുടെ പഠനം, രൂപകൽപ്പന, നിർമാണ മേൽനോട്ടം, പരിപാലനം തുടങ്ങിയ മേഖലകളിൽ ദുബൈ മുനിസിപ്പാലിറ്റി സാങ്കേതിക പിന്തുണ നൽകും.

വ്യക്തിഗത സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾക്ക് അവസരം നൽകുന്ന തരത്തിലായിരിക്കും കേന്ദ്രങ്ങളുടെ രൂപകൽപ്പന. പ്രകൃതിദത്ത പ്രകാശം, അനുയോജ്യമായ വർണങ്ങൾ, മികച്ച വായുസഞ്ചാരം, ആവശ്യമായ സേവന സൗകര്യങ്ങൾ എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വവും മാനസിക പ്രശാന്തതയും ഉറപ്പാക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കാവുന്ന സംരക്ഷണ കേന്ദ്രങ്ങളായിരിക്കും ഇവയെന്ന് അധികൃതർ വ്യക്തമാക്കി.



No comments:

Post a Comment