അബൂദബിയിൽ ബദൽ ശിക്ഷാ നടപടികൾക്ക് വൻ വളർച്ച

ചെറിയ കുറ്റങ്ങളിൽ തടവിന് പകരം സാമൂഹിക സേവനവും ഇലക്ട്രോണിക് നിരീക്ഷണവും വ്യാപകമാകുന്നു

അബൂദബി: ചെറുകിട കുറ്റകൃത്യങ്ങൾക്കും ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കും തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷയും പുനരധിവാസ സംവിധാനങ്ങളും നടപ്പാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചതായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) അറിയിച്ചു. കുറ്റവാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാനും സാമൂഹിക ഉത്തരവാദിത്തബോധം വളർത്താനും ലക്ഷ്യമിട്ടുള്ള നീതിന്യായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ ശക്തമാക്കിയത്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഇലക്ട്രോണിക് നിരീക്ഷണ ഉത്തരവുകൾ ശരാശരി 170 ശതമാനവും, സാമൂഹിക സേവന ശിക്ഷകൾ 83.5 ശതമാനവും വർധിച്ചതായി ഡിപ്പാർട്മെന്റ് വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്റെ ദീർഘവീക്ഷണപരമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് അണ്ടർസെക്രട്ടറി കൗൺസിലർ യൂസുഫ് സഈദ് അൽ അബ്റി പറഞ്ഞു.

അണ്ടർസെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ പോളിസീസ് കമ്മിറ്റി യോഗത്തിലാണ് ഈ നേട്ടങ്ങൾ വിലയിരുത്തിയത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ജയിൽവാസത്തിന് പകരം സാമൂഹിക സേവനം നൽകുന്ന രീതിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതായി യോഗം വിലയിരുത്തി. അത്യാധുനിക ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനത്തിന്റെ സഹായത്തോടെ കുറ്റവാളികളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്താനും കഴിഞ്ഞതായും അധികൃതർ അറിയിച്ചു.



No comments:

Post a Comment