സഊദിയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

സഊദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം എത്തിയിരിക്കുന്നത്. തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. ഓരോ നിയമലംഘനങ്ങള്‍ക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. തൊഴില്‍ നിയമങ്ങളെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായാണ് പിഴ പുതുക്കിയതെന്ന് മന്ത്രി അഹ്മദ് അല്‍ റാജിഹി അറിയിച്ചു. ഇന്ന് മുതല്‍ ആണ് തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിലെ മാറ്റം നിലവില്‍ വരുന്നത്. 

ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത്. ഒന്നു മുതല്‍ പത്ത് വരെ ജീവനക്കാരുള്ളത് ചെറു സ്ഥാപനങ്ങള്‍ ആയി പരിഗണിക്കും. 11 മുതല്‍ അമ്പത് വരെ ജീവനക്കാരുള്ളത് ഇടത്തരം സ്ഥാപനങ്ങള്‍ ആയാണ് പരിഹരിക്കുക. 51 മുതല്‍ മുകളിലേക്ക് ജീവനക്കാരുള്ളത് ഉയര്‍ന്ന സ്ഥാപനങ്ങള്‍ ആയി പരിഗണിക്കും. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പിഴയാകും ഇനി ഈടാക്കുക. ചെറുകിട സ്ഥാപനങ്ങളുടെ പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. 

സഊദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം നേരത്തേ നിശ്ചയിച്ചു നല്‍കിയ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരും. നേരത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും പിഴ പതിനായിരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. ഇനി മുതല്‍ ചെറു സ്ഥാപനങ്ങള്‍ക്ക് 2500 റിയാല്‍ പിഴയും, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 5,000 റിയാവും, 50ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ എന്നിങ്ങനെയാണ് പുതിയ നിരക്ക്. കൂടാതെ ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് നല്‍കാതിരുന്നാലും പിഴ ഈടാക്കും.

ചെറു സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ ആണ് പിഴ. ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 5,000 റിയാലും വലിയ സ്ഥാപനങ്ങള്‍ക്ക് പതിനായിരവുമായിരിക്കും പിഴ നല്‍കേണ്ടി വരുന്നത്. 15 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ജോലിക്കുനിര്‍ത്തിയാല്‍ വലിയ പിഴയാണ് നല്‍കേണ്ടി വരിക. ചെറു സ്ഥാപനങ്ങള്‍ക്ക് 20,000 റിയാലും, ഇടത്തരം സ്ഥാപനങ്ങള്‍ക്കും, ഉയര്‍ന്ന സ്ഥാപനങ്ങള്‍ക്കും 10,000 റിയാലുമാണ് പിഴ. 

ജോലി സമയത്ത് ഇരിക്കാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ കസേരകള്‍ നല്‍കണം. നല്‍കാത്ത സ്ഥാപനങ്ങള്‍ പിഴ അടക്കേണ്ടി വരും. ചെറു സ്ഥാപനങ്ങള്‍ 3,000 റിയാലും ഇടത്തരം സ്ഥാപനങ്ങള്‍ 2,000 റിയാലും, ഉയര്‍ന്ന സ്ഥാപനങ്ങള്‍ 10,000 റിയാല്‍ പിഴ ചുമത്തും. എന്നാല്‍ ജീവനക്കാരുടെ ശമ്പളം വൈകിയാല്‍ സ്ഥാപനത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവര്‍ക്കും 3000 റിയാല്‍ പിഴ ചുമത്തുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. 

രാത്രി ജോലിയില്‍ നിന്ന് ഒഴിവുള്ളവരെ ഈ സമയങ്ങളില്‍ ജോലിയെടുപ്പിച്ചാല്‍ പിഴ 5000 റിയാലാണ് പിഴ ഈടാക്കുന്നത്. പ്രസവിച്ച സ്ത്രീയെ കൊണ്ട് പ്രസവിച്ച ശേഷമുള്ള ആദ്യ ആറാഴ്ചയ്ക്കിടയില്‍ ജോലി ചെയ്യിച്ചാല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കും. 10,000 റിയാലാണ് പിഴ ഈടാക്കുന്നത്. 

വനിതാ ജീവനക്കാര്‍ക്കും, പുരുഷന്‍മാര്‍ക്കും പ്രാര്‍ഥനയ്ക്കും വിശ്രമത്തിനും സംവിധാനം ഏര്‍പ്പെടുത്തണം. നിയമം ലംഘിച്ചാല്‍ ആദ്യത്തെ വിഭാഗത്തിന് 10,000 റിയാലും, രണ്ടാം വിഭാഗത്തിന് 5,000 റിയാലും, മൂന്നാം കാറ്റഗറിയിലുള്ളവര്‍ക്ക് 2,500 റിയാലും ആണ് പിഴ ഈടാക്കുക. അന്‍പതോ അതില്‍ കൂടുതലോ സ്ത്രീ തൊഴിലാളികള്‍ ഉള്ള സ്ഥാപനത്തില്‍ ശിശു സംരക്ഷണത്തിനും അവരെ സംരക്ഷിക്കാനുമായി നഴ്‌സറി സംവിധാനം ഒരുക്കിയിരിക്കണം. തൊഴില്‍ വിസകള്‍ വില്‍ക്കുകയോ, വിസ വില്‍ക്കാന്‍ ഇടയാളനാകുകയോ ചെയ്താല്‍ 20,000 റിയാല്‍ പിഴ ഈടാക്കും എല്ലാ വിഭാഗം സ്ഥാപനങ്ങള്‍ക്കും 20,000 റിയാല്‍ തന്നെയായിരിക്കും പിഴ ഈടാക്കുന്നത്.   

No comments:

Post a Comment

Note: Only a member of this blog may post a comment.