ഡിസംബർ 31 അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം; പഠനസജ്ജതയ്ക്കും പ്രാധാന്യം
ദുബൈ:പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി നിശ്ചയിക്കുന്ന തീയതിയിൽ മാറ്റം നടപ്പാക്കാൻ വിദ്യാഭ്യാസ മേഖല ഒരുങ്ങുന്നു. നേരത്തെ ഓഗസ്റ്റ് 31 ആയിരുന്നു പ്രായപരിധി കണക്കാക്കാനുള്ള അവസാന തീയതി. ഇനി ഡിസംബർ 31 അടിസ്ഥാനമാക്കിയാകും പ്രവേശനം. ഇതോടെ വർഷത്തിന്റെ അവസാന മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് ക്ലാസ് പ്രവേശനത്തിൽ മാറ്റമുണ്ടാകും. പുതിയ മാനദണ്ഡത്തിന് അനുസരിച്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ എണ്ണം, മൂല്യനിർണയ രീതികൾ എന്നിവയിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സ്കൂളുകൾ തയ്യാറെടുക്കുകയാണ്.
ജനനത്തീയതി മാത്രം പരിഗണിച്ച് ക്ലാസ് നിശ്ചയിക്കുന്നതിന് പകരം, കുട്ടിയുടെ ശാരീരികവും മാനസികവുമായ പക്വതയും പഠനസജ്ജതയും വിലയിരുത്തണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെയും ഡോക്ടർമാരുടെയും നിർദേശം. ആശയവിനിമയ ശേഷി, സഹപാഠികളുമായുള്ള ഇടപെടൽ, സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്, വൈകാരിക നിയന്ത്രണം തുടങ്ങിയ ഘടകങ്ങളും പ്രവേശന തീരുമാനത്തിൽ പരിഗണിക്കും.
ഇതിന്റെ ഭാഗമായി മാതാപിതാക്കളെയും നടപടിക്രമത്തിൽ സജീവമായി പങ്കാളികളാക്കും. അവരുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ്ങും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കുട്ടികൾക്കിടയിലെ പ്രായവ്യത്യാസം കണക്കിലെടുത്ത്, ഓരോരുത്തരുടെയും വ്യക്തിഗത കഴിവുകൾക്ക് അനുയോജ്യമായ രീതിയിൽ അധ്യാപന രീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് സ്കൂളുകളുടെ തീരുമാനം.

No comments:
Post a Comment