യുഎഇയിൽ സൈബർ ഭീഷണികൾക്കെതിരെ പരാതി നൽകാം

ഓൺലൈൻ ശല്യം, ഭീഷണി, ചിത്രങ്ങളുടെ ദുരുപയോഗം തുടങ്ങിയവ ഉണ്ടായാൽ വിവിധ സർക്കാർ സംവിധാനങ്ങളിലൂടെ നിയമപരമായി പരാതി നൽകാം.

ദുബായ്:ഫോട്ടോകൾ ദുരുപയോഗം ചെയ്യുക, മോശം സന്ദേശങ്ങൾ അയച്ച് ശല്യം ചെയ്യുക, അപകീർത്തികരമായ കമന്റുകൾ പങ്കുവയ്ക്കുക, സ്വകാര്യ സംഭാഷണങ്ങൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യുക, ഫോട്ടോകളും വീഡിയോകളും അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇയിൽ നിയമനടപടി സ്വീകരിക്കാം.


പരാതികൾ മിനിസ്ട്രി ഓഫ് ഇന്റീരിയർ ആപ്പ്, ദുബായ് പോലീസിന്റെ *e-Crime* പ്ലാറ്റ്ഫോം, അബുദാബി പോലീസിന്റെ *Aman* സർവീസ് എന്നിവ വഴി നൽകാം. ചില സംവിധാനങ്ങളിൽ പരാതിക്കാരന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിടാതെ പരാതി നൽകാനുള്ള സൗകര്യവുമുണ്ട്. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട പരാതികൾക്ക് *My Safe Society* ആപ്പും ഉപയോഗിക്കാം.


ഓൺലൈനിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ നിരന്തരം ശല്യം ചെയ്യുകയോ ചെയ്താൽ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, സ്ക്രീൻഷോട്ടുകൾ തുടങ്ങിയ *തെളിവുകൾ സൂക്ഷിക്കുന്നത് പ്രധാനമാണ്*. സംഭവം ഗുരുതരമാകുന്നതിന് മുമ്പ് ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരാതി നൽകുന്നതാണ് ഉചിതം.




ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്: കുട്ടികളുടെ ഓൺലൈൻ ഗെയിമിങ്ങിൽ ജാഗ്രത

ഗെയിമിങ് ലിങ്കുകൾ വഴി അപകടകരമായ ആശയവിനിമയങ്ങൾക്ക് സാധ്യത; രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് പൊലീസ്

ദുബൈ:വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിന് കീഴിലെ ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റാണ് നിർദേശം നൽകിയത്. ‘ഔർ ചിൽഡ്രൻസ് സേഫ്റ്റി ദിസ് സമ്മർ’ എന്ന ബോധവൽക്കരണ ക്യാംപയിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വിനോദത്തിനായി ഉപയോഗിക്കുന്ന ഗെയിമിങ് ലിങ്കുകളിൽ പോലും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഉള്ളടക്കങ്ങളും ബന്ധപ്പെടാനുള്ള അവസരങ്ങളും ഒളിഞ്ഞിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

ചില ലിങ്കുകൾ കുട്ടികളെ അപരിചിതരുമായി ചാറ്റ് ചെയ്യുന്നതിലേക്കും അപകടകരമായ ആശയവിനിമയങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ കുട്ടികൾ സന്ദർശിക്കുന്ന ലിങ്കുകൾ, ബ്രൗസ് ചെയ്യുന്ന ഉള്ളടക്കങ്ങൾ, ഉപയോഗിക്കുന്ന ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ, ഇൻ-ഗെയിം ചാറ്റുകൾ, ഓൺലൈൻ സുഹൃദ്‌വലയം എന്നിവ രക്ഷിതാക്കൾ നിരീക്ഷിക്കണം. ഉപകരണങ്ങളിൽ ആവശ്യമായ പ്രൈവസി സെറ്റിങ്സും പാരന്റൽ കൺട്രോളുകളു സജ്ജമാക്കണമെന്നും പൊലീസ് നിർദേശിച്ചു. സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ലഭിച്ചാൽ ഉടൻ മാതാപിതാക്കളെ അറിയിക്കാൻ കുട്ടികൾക്ക് നിർദേശം നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ ‘ഇ-ക്രൈം’ പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. കൂടാതെ 901 എന്ന നമ്പറിലൂടെയും ദുബൈ പൊലീസിന്റെ ഔദ്യോഗിക ആപ്പും വെബ്സൈറ്റും വഴിയും വിവരങ്ങൾ കൈമാറാം. കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ വേനലവധിക്കാലം ഉറപ്പാക്കാൻ രക്ഷിതാക്കൾ ഓൺലൈൻ പ്രവർത്തനങ്ങളിൽ ആവശ്യമായ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.




ഷാർജയിൽ ബസ് എപ്പോൾ എത്തും? ഇനി സ്റ്റോപ്പിൽ തന്നെ അറിയാം

സൗരോർജ ഡിജിറ്റൽ ബോർഡുകളിൽ ബസ് സമയവും സർവിസ് വിവരങ്ങളും

ഷാർജ: ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇനി ബസ് എത്താൻ എത്ര മിനിറ്റ് ബാക്കിയുണ്ടെന്ന് ബസ് സ്റ്റോപ്പിൽ നിന്നുതന്നെ തത്സമയം അറിയാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ആരംഭിച്ച പുതിയ സംവിധാനത്തിലൂടെയാണ് ബസ് എത്തുന്ന സമയം, സർവിസ് അറിയിപ്പുകൾ, റൂട്ടിലോ സർവിസിലോ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ ബോർഡുകളിൽ ലഭ്യമാക്കുന്നത്. എയർ കണ്ടീഷൻ ചെയ്തതും നവീകരിച്ചതുമായ ബസ് സ്റ്റോപ്പുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലുമാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ വിവരഫലകങ്ങൾ സ്ഥാപിക്കുന്നത്. പദ്ധതി ഘട്ടംഘട്ടമായി കൂടുതൽ സ്റ്റോപ്പുകളിലേക്കും വ്യാപിപ്പിക്കും.

പൊതുഗതാഗതം കൂടുതൽ സ്മാർട്ടും സൗകര്യപ്രദവും സുസ്ഥിരവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ബസ് എത്തുന്ന സമയം മുൻകൂട്ടി അറിയാൻ കഴിയുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്ര കൂടുതൽ എളുപ്പമാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഒമാനിലേക്കുള്ള ഷാർജ അന്തർനഗര ബസ് സർവിസിലും മാറ്റമുണ്ട്. ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് സോഹാർ വഴി മസ്കത്തിലേക്ക് പോകുന്ന 203-ാം നമ്പർ സർവിസ് ദിവസത്തിൽ മൂന്ന് ട്രിപ്പുകളായി വർധിപ്പിച്ചു. യു.എ.ഇ നിവാസികൾക്കിടയിൽ ഒമാനിലേക്കുള്ള യാത്രയുടെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് സർവിസ് വർധിപ്പിച്ചത്.




സ്കൂൾ പ്രവേശന പ്രായപരിധിയിൽ മാറ്റം


ഡിസംബർ 31 അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം; പഠനസജ്ജതയ്ക്കും പ്രാധാന്യം

ദുബൈ:പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി നിശ്ചയിക്കുന്ന തീയതിയിൽ മാറ്റം നടപ്പാക്കാൻ വിദ്യാഭ്യാസ മേഖല ഒരുങ്ങുന്നു. നേരത്തെ ഓഗസ്റ്റ് 31 ആയിരുന്നു പ്രായപരിധി കണക്കാക്കാനുള്ള അവസാന തീയതി. ഇനി ഡിസംബർ 31 അടിസ്ഥാനമാക്കിയാകും പ്രവേശനം. ഇതോടെ വർഷത്തിന്റെ അവസാന മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് ക്ലാസ് പ്രവേശനത്തിൽ മാറ്റമുണ്ടാകും. പുതിയ മാനദണ്ഡത്തിന് അനുസരിച്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ എണ്ണം, മൂല്യനിർണയ രീതികൾ എന്നിവയിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സ്കൂളുകൾ തയ്യാറെടുക്കുകയാണ്.

ജനനത്തീയതി മാത്രം പരിഗണിച്ച് ക്ലാസ് നിശ്ചയിക്കുന്നതിന് പകരം, കുട്ടിയുടെ ശാരീരികവും മാനസികവുമായ പക്വതയും പഠനസജ്ജതയും വിലയിരുത്തണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെയും ഡോക്ടർമാരുടെയും നിർദേശം. ആശയവിനിമയ ശേഷി, സഹപാഠികളുമായുള്ള ഇടപെടൽ, സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്, വൈകാരിക നിയന്ത്രണം തുടങ്ങിയ ഘടകങ്ങളും പ്രവേശന തീരുമാനത്തിൽ പരിഗണിക്കും.

ഇതിന്റെ ഭാഗമായി മാതാപിതാക്കളെയും നടപടിക്രമത്തിൽ സജീവമായി പങ്കാളികളാക്കും. അവരുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ്ങും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കുട്ടികൾക്കിടയിലെ പ്രായവ്യത്യാസം കണക്കിലെടുത്ത്, ഓരോരുത്തരുടെയും വ്യക്തിഗത കഴിവുകൾക്ക് അനുയോജ്യമായ രീതിയിൽ അധ്യാപന രീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് സ്കൂളുകളുടെ തീരുമാനം.



പലിശയില്ലാതെ 12 മാസത്തേക്ക് തവണകളായി വാടക അടയ്ക്കാം

ദുബൈ:വാടക ഒരുമിച്ച് വലിയ തുകയായി നൽകേണ്ടിവരുന്ന ബുദ്ധിമുട്ടിന് പരിഹാരമായി ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സേവനം ആരംഭിക്കുന്നു. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) ഒരു പ്രാദേശിക ബാങ്കുമായി സഹകരിച്ച് സെപ്റ്റംബർ മുതൽ പദ്ധതി നടപ്പാക്കും. ഇതിലൂടെ വാർഷിക വാടക 12 മാസത്തേക്ക് പലിശയില്ലാതെ തവണകളായി അടയ്ക്കാൻ വാടകക്കാർക്ക് സാധിക്കും.

പദ്ധതി പ്രകാരം വാടകക്കാരൻ വീട് തിരഞ്ഞെടുക്കുകയും കരാറിൽ ഏർപ്പെടുകയും ചെയ്താൽ, പങ്കാളി ബാങ്ക് കെട്ടിട ഉടമയ്ക്ക് ഒരു വർഷത്തെ മുഴുവൻ വാടകയും മുൻകൂറായി നൽകും. തുടർന്ന് വാടകക്കാരൻ ബാങ്കിന് ഈ തുക പലിശയില്ലാതെ 12 മാസത്തോളമുള്ള ഗഡുക്കളായി തിരിച്ചടച്ചാൽ മതിയാകും. റിയൽ എസ്റ്റേറ്റ് വാടക വിപണിയിൽ ഇത്തരമൊരു സംവിധാനം സംയോജിപ്പിച്ച് നടപ്പാക്കുന്ന ലോകത്തിലെ ആദ്യ നഗരമായി ഇതോടെ ദുബൈ മാറും.

പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടിക്രമം, തിരിച്ചടവിന്റെ നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ സേവനം ഔദ്യോഗികമായി ആരംഭിക്കുന്നതോടെ പ്രഖ്യാപിക്കും. ജൂൺ 23ന് DLD ആരംഭിച്ച ‘ഫ്ലെക്സി റെന്റ്’ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ സംവിധാനം വരുന്നത്. ഫ്ലെക്സി റെന്റിലൂടെ വാടക മാസത്തിലോ മൂന്ന് മാസത്തിലോ ആറ് മാസത്തിലോ അടയ്ക്കാനുള്ള സൗകര്യം നേരത്തെ ഒരുക്കിയിരുന്നു.



30 ദിവസവും 30 മിനിറ്റ് വ്യായാമം; ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31 മുതൽ

10-ാം പതിപ്പിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം

ദുബൈ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (DFC) പത്താം പതിപ്പ് ഒക്ടോബർ 31ന് ആരംഭിക്കും. നവംബർ 29 വരെ നീളുന്ന ചലഞ്ചിൽ ദുബൈ നിവാസികൾക്കും സന്ദർശകർക്കും പങ്കെടുക്കാം. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശീലമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബൈ സാമ്പത്തിക, വിനോദസഞ്ചാര വകുപ്പും (DET) ദുബൈ സ്പോർട്സ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ചലഞ്ചിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരക്കണക്കിന് കായിക പരിപാടികളും പരിശീലന ക്ലാസുകളും സംഘടിപ്പിക്കും. ദുബൈ റൺ, ദുബൈ റൈഡ്, ദുബൈ സ്റ്റാൻഡ്-അപ്പ് പാഡിൽ, ദുബൈ യോഗ തുടങ്ങിയ ജനപ്രിയ പരിപാടികളും ഇത്തവണ തുടരും. വിവിധ മേഖലകളിൽ ഫിറ്റ്നസ് വില്ലേജുകളും ഹബ്ബുകളും ഒരുക്കുന്നതിനൊപ്പം കൂടുതൽ ആളുകളിലേക്ക് ചലഞ്ച് എത്തിക്കുന്നതിനായി പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപയോഗിക്കും.

യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം 2017ലാണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായത്. തുടർച്ചയായ 30 ദിവസം ദിവസവും 30 മിനിറ്റ് ശാരീരിക വ്യായാമം ചെയ്യുക എന്ന ആശയത്തിൽ ആരംഭിച്ച പദ്ധതി ഇതിനകം 1.6 കോടിയിലധികം പേരെ പങ്കാളികളാക്കി. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ ഫിറ്റ്നസ് സംരംഭങ്ങളിലൊന്നായി DFC മാറിയിട്ടുണ്ട്.



യുഎഇ തൊഴിൽ നിയമം: നോട്ടീസ് പിരീഡ് ജോലി ചെയ്യാതെ നഷ്ടപരിഹാരം നൽകി ജോലി അവസാനിപ്പിക്കാം;


ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമപ്രകാരം, തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ബാധകമായ നോട്ടീസ് പിരീഡ് പാലിക്കേണ്ടത് ജീവനക്കാരനും തൊഴിലുടമയ്ക്കും പ്രധാനപ്പെട്ട നിയമപരമായ ബാധ്യതയാണ്. എന്നാൽ, നോട്ടീസ് പിരീഡ് മുഴുവൻ ജോലി ചെയ്യുന്നതിന് പകരം അതിന് തുല്യമായ നഷ്ടപരിഹാര തുക നൽകിക്കൊണ്ട് തൊഴിൽബന്ധം അവസാനിപ്പിക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിലവിലുള്ള യുഎഇ തൊഴിൽ നിയമപ്രകാരം, തൊഴിൽ കരാർ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ സാധാരണയായി 30 മുതൽ 90 ദിവസം വരെയുള്ള നോട്ടീസ് പിരീഡ് ബാധകമായിരിക്കും. കൃത്യമായ കാലയളവ് തൊഴിൽ കരാറിൽ വ്യക്തമാക്കിയിട്ടുണ്ടാകും.

നോട്ടീസ് പിരീഡ് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?

ഒരു ജീവനക്കാരൻ രാജിവെക്കുമ്പോൾ നോട്ടീസ് പിരീഡ് ജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ, അതിന് പകരം നോട്ടീസ് പിരീഡിന് തുല്യമായ ശമ്പളത്തിന് അനുസൃതമായ നഷ്ടപരിഹാരം നൽകുന്ന രീതിയിൽ കരാർ അവസാനിപ്പിക്കാവുന്നതാണ്.

ഉദാഹരണത്തിന്, ഒരു ജീവനക്കാരന്റെ നോട്ടീസ് പിരീഡ് 60 ദിവസമാണെങ്കിൽ, ആ 60 ദിവസത്തെ നോട്ടീസ് പിരീഡിന് ബാധകമായ വേതനത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകേണ്ട സാഹചര്യമുണ്ടാകാം.

എന്നാൽ, നോട്ടീസ് പിരീഡ് ഒഴിവാക്കുന്നത് ഏകപക്ഷീയമായി ജീവനക്കാരന് ഇഷ്ടമുള്ള രീതിയിൽ ചെയ്യാമെന്നല്ല. തൊഴിൽ കരാർ, നിയമത്തിലെ വ്യവസ്ഥകൾ, നോട്ടീസ് പിരീഡ് സംബന്ധിച്ച ബാധ്യതകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കണം നടപടി സ്വീകരിക്കുന്നത്.

രാജിക്കത്തിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം

നോട്ടീസ് പിരീഡ് ജോലി ചെയ്യാതെ നഷ്ടപരിഹാരം നൽകാൻ ജീവനക്കാരൻ ഉദ്ദേശിക്കുന്നുവെങ്കിൽ, രാജിക്കത്തിൽ തന്നെ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തുന്നത് ഉചിതമാണ്.

“നോട്ടീസ് പിരീഡ് ജോലി ചെയ്യുന്നതിന് പകരം നിയമപ്രകാരം ബാധകമായ നഷ്ടപരിഹാര തുക നൽകാൻ ഞാൻ തയ്യാറാണ്” എന്ന നിലയിൽ വ്യക്തമായ രേഖാമൂലമുള്ള അറിയിപ്പ് നൽകുന്നത് പിന്നീട് ഉണ്ടാകാവുന്ന തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

കമ്പനി സമ്മതിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും?

നോട്ടീസ് പിരീഡിന് പകരം നഷ്ടപരിഹാരം നൽകാൻ ജീവനക്കാരൻ തയ്യാറായിട്ടും കമ്പനി അത് അംഗീകരിക്കാത്ത സാഹചര്യമുണ്ടെങ്കിൽ, വിഷയത്തിൽ യുഎഇയിലെ മാനവ വിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയമായ MOHRE-യെ സമീപിച്ച് നിയമപരമായ മാർഗനിർദേശം തേടാവുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ, നോട്ടീസ് പിരീഡിന് പകരം നൽകേണ്ട തുക സംബന്ധിച്ചും തൊഴിൽ കരാർ അവസാനിപ്പിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും MOHRE-യുടെ നിർദേശം തേടുന്നതാണ് സുരക്ഷിതമായ നടപടി.

പണം നൽകുമ്പോൾ രേഖകൾ സൂക്ഷിക്കുക

നോട്ടീസ് പിരീഡിന് പകരം നഷ്ടപരിഹാര തുക നൽകുന്ന സാഹചര്യത്തിൽ, പണം നൽകിയതിന്റെ വ്യക്തമായ തെളിവ് ജീവനക്കാരൻ സൂക്ഷിക്കണം.

സാധ്യമെങ്കിൽ ബാങ്ക് ട്രാൻസ്ഫർ പോലുള്ള രേഖാമൂലമുള്ള മാർഗം ഉപയോഗിച്ച് തുക നൽകുന്നതാണ് കൂടുതൽ സുരക്ഷിതം. പണം കൈമാറിയ ശേഷം, അതിന്റെ വിശദാംശങ്ങൾ ഇ-മെയിൽ മുഖേന കമ്പനിയെ അറിയിക്കുകയും രേഖാമൂലം സ്ഥിരീകരണം നേടുകയും ചെയ്യുന്നത് ഭാവിയിൽ ഉണ്ടാകാവുന്ന തർക്കങ്ങളിൽ സഹായകരമായേക്കാം.

കമ്പനി ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം

തൊഴിൽബന്ധം അവസാനിപ്പിച്ചതിന് ശേഷമുള്ള വർക്ക് പെർമിറ്റ്, തൊഴിൽ കരാർ, റെസിഡൻസ് വിസ എന്നിവയുടെ ക്യാൻസലേഷൻ ഉൾപ്പെടെയുള്ള നടപടികൾ കൃത്യമായി പൂർത്തിയാക്കേണ്ടതുണ്ട്.

കമ്പനി ആവശ്യമായ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നില്ലെങ്കിൽ, ജീവനക്കാരന് MOHRE-യെ സമീപിച്ച് പരാതി നൽകാനും നിയമപരമായ സഹായം തേടാനും സാധിക്കും. ഓരോ കേസിന്റെയും സാഹചര്യം അനുസരിച്ചായിരിക്കും തുടർനടപടി.

ജീവനക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

നോട്ടീസ് പിരീഡ് ഒഴിവാക്കി ജോലി അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം:

* തൊഴിൽ കരാറിലെ നോട്ടീസ് പിരീഡ് ആദ്യം പരിശോധിക്കുക.

* രാജിക്കത്ത് എഴുതി നൽകുമ്പോൾ നോട്ടീസ് പിരീഡ് സംബന്ധിച്ച തീരുമാനം വ്യക്തമായി രേഖപ്പെടുത്തുക.

* നോട്ടീസ് പിരീഡിന് പകരം നൽകേണ്ട നഷ്ടപരിഹാര തുക കൃത്യമായി കണക്കാക്കുക.

* പണം നൽകുമ്പോൾ ബാങ്ക് ട്രാൻസ്ഫർ പോലുള്ള രേഖാമൂലമുള്ള മാർഗം ഉപയോഗിക്കുക.

* പണമടച്ചതിന്റെ രസീത്, ബാങ്ക് രേഖ, ഇ-മെയിൽ തുടങ്ങിയ തെളിവുകൾ സൂക്ഷിക്കുക.

* തൊഴിൽ കരാർ അവസാനിപ്പിച്ചതിന്റെയും ക്യാൻസലേഷൻ നടപടികളുടെയും രേഖകൾ കൈവശം വയ്ക്കുക.

* കമ്പനിയുമായി തർക്കമുണ്ടായാൽ നേരിട്ട് ജോലി ഉപേക്ഷിക്കുന്നതിന് പകരം MOHRE-യുടെ ഔദ്യോഗിക മാർഗനിർദേശം തേടുക.


പ്രധാനമായി, നോട്ടീസ് പിരീഡിന് പകരം നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കണക്കും തൊഴിൽ ക്യാൻസലേഷൻ നടപടിക്രമങ്ങളും ഓരോ കേസിലും തൊഴിൽ കരാറിന്റെയും ബാധകമായ യുഎഇ നിയമവ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കണം.



വിവാഹമോചിതരായ മാതാപിതാക്കൾ മക്കളുടെ ചെലവ് പങ്കിടണം

ജർമൻ നിയമപ്രകാരം അബൂദബി കോടതിയുടെ നിർണായക ഉത്തരവ്

അബുദബി:വിവാഹമോചിതരായ ജർമൻ ദമ്പതികളുടെ രണ്ട് മക്കളുടെ സംരക്ഷണച്ചെലവ് മാതാവും പിതാവും തുല്യമായി വഹിക്കണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. പിതാവിന്റെ പ്രത്യേക അഭ്യർഥനയും സമർപ്പിച്ച രേഖകളും പരിഗണിച്ചാണ് ജർമൻ സിവിൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം കോടതി വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ പ്രതിമാസ ചെലവ്, സ്കൂൾ ഫീസ്, ഹെൽത്ത് ഇൻഷുറൻസ്, ചികിത്സ, യാത്ര തുടങ്ങിയ ചെലവുകൾ ഇരുവരും 50 ശതമാനം വീതം വഹിക്കണം.

അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. വിദേശികൾക്ക് സ്വന്തം രാജ്യത്തെ കുടുംബനിയമം തിരഞ്ഞെടുക്കാൻ യു.എ.ഇ വ്യക്തിനിയമം (Federal Law No. 41 of 2022) അനുമതി നൽകുന്നുണ്ട്. ജർമൻ നിയമത്തിലെ കുട്ടികളുടെ പ്രായം അടിസ്ഥാനമാക്കിയുള്ള പെയ്മെന്റ് സ്ലാബുകൾ പരിശോധിച്ച കോടതി, മൂത്ത മകൾക്ക് പ്രതിമാസം 5,000 ദിർഹവും ഇളയ മകൾക്ക് 4,000 ദിർഹവും ജീവനാംശമായി നിശ്ചയിച്ചു. ഇതിന്റെ പകുതി വീതം മാതാവും പിതാവും നൽകണമെന്നാണ് ഉത്തരവ്.

ഇരുവരും ദുബൈയിലാണ് താമസിക്കുന്നതെന്നും അതിനാൽ അബൂദബി കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നുമുള്ള മാതാവിന്റെ വാദം കോടതി തള്ളി. പിതാവിന് അബൂദബിയിൽ സാധുവായ റെസിഡൻസ് പെർമിറ്റുണ്ടെന്നത് പരിഗണിച്ചാണ് കേസ് സ്വീകരിച്ചത്. കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തം ഇരുവർക്കും തുല്യമാണെന്നും കുട്ടികൾക്ക് സ്വന്തമായി വരുമാനമില്ലെന്നും കണക്കിലെടുത്താണ് സാമ്പത്തിക ബാധ്യത പങ്കിട്ടത്. വിദേശ നിയമങ്ങൾ യു.എ.ഇയിൽ സ്വമേധയാ നടപ്പാകില്ലെന്നും, അപേക്ഷയും സർട്ടിഫൈഡ് നിയമരേഖകളും സമർപ്പിച്ചാൽ മാത്രമേ കോടതികൾ അവ പരിഗണിക്കുകയുള്ളൂവെന്നും അഭിഭാഷകൻ വ്യോൺ ജെയിംസ് പറഞ്ഞു. വിദേശ നിയമം യു.എ.ഇ പ്രാദേശിക കോടതി വിശദമായി പരിശോധിച്ച് നടപ്പാക്കിയതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.




സിം സ്വാപ്പ് തട്ടിപ്പ്: നിങ്ങളുടെ നമ്പർ മറ്റൊരാളുടെ കയ്യിലെത്തുന്നത് എങ്ങനെ? രക്ഷപ്പെടാൻ ചെയ്യേണ്ടത് എന്തെല്ലാം?


ഡാറ്റ ചോർത്തി സിം നിയന്ത്രണം കൈക്കലാക്കുന്ന തട്ടിപ്പ്; ഇന്ത്യൻ കോടതി വിധികളും മുന്നറിയിപ്പുകളും

ദുബൈ: OTP ചോദിക്കാതെയും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാൻ കഴിയുന്ന രീതിയാണ് സിം സ്വാപ്പ് തട്ടിപ്പ്. ആദ്യം തട്ടിപ്പുകാർ പേര്, ആധാർ നമ്പർ, ബാങ്ക് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഇരയുടെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കി ടെലികോം സ്റ്റോറിലെത്തി ഫോൺ നഷ്ടപ്പെട്ടുവെന്ന വ്യാജേന അതേ നമ്പറിലുള്ള പുതിയ സിം സ്വന്തമാക്കും. പുതിയ സിം ആക്ടിവേറ്റ് ചെയ്താൽ യഥാർഥ സിമ്മിൽ നെറ്റ്‌വർക്ക് നഷ്ടപ്പെടുകയും ബാങ്കിൽ നിന്നുള്ള OTP ഉൾപ്പെടെയുള്ള സന്ദേശങ്ങൾ തട്ടിപ്പുകാരുടെ സിമ്മിലേക്ക് എത്തുകയും ചെയ്യും.

ബോംബെ ഹൈക്കോടതിയുടെ രണ്ട് പ്രധാന കേസുകളും ഈ തട്ടിപ്പിന്റെ ഗൗരവം വ്യക്തമാക്കുന്നു. ബാങ്ക് ഓഫ് ബറോഡ കേസിൽ സിം സ്വാപ്പിലൂടെ ഒരു കമ്പനിക്ക് 1.74 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ബാങ്കിനെ ഉടൻ അറിയിച്ച സാഹചര്യവും സുരക്ഷാ വീഴ്ചയും പരിഗണിച്ച് തുക തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. എച്ച്.ഡി.എഫ്.സി ബാങ്കുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ *40 മിനിറ്റിനുള്ളിൽ 38 ലക്ഷം രൂപ* അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. ഉപഭോക്താവിന്റെ അറിവില്ലാതെ ഇടപാട് പരിധി ഉയർത്തുകയും പുതിയ ബെനിഫിഷ്യറികളെ ചേർക്കുകയും ചെയ്ത സംഭവത്തിൽ ബാങ്കുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

സിം സ്വാപ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• SIM Lock പ്രവർത്തനക്ഷമമാക്കുക:ഫോണിലെ Settings വഴി SIM Lock/PIN ഓൺ ചെയ്യുക.

• SIM PIN മാറ്റുക: സാധാരണയായി ഉപയോഗിക്കുന്ന ഡിഫോൾട്ട് PIN ഒഴിവാക്കി സ്വന്തം PIN സജ്ജീകരിക്കുക. Airtel, Jio എന്നിവയിൽ 1234, Vi-യിൽ 0000 പോലുള്ള ഡിഫോൾട്ട് PINകൾ ഉപയോഗിക്കുന്നവർ അത് മാറ്റുന്നത് സുരക്ഷിതമാണ്.

• Authenticator ഉപയോഗിക്കുക: ലഭ്യമായിടത്ത് SMS OTPയ്ക്ക് പകരം Authenticator app അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുക.

• ‘No Signal’ അവഗണിക്കരുത്:സാധാരണയായി മറ്റുള്ളവർക്ക് നെറ്റ്‌വർക്ക് ലഭിക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഫോണിൽ മാത്രം 30 മിനിറ്റിലധികം ‘No Signal’ കാണുന്നുണ്ടെങ്കിൽ ഉടൻ ജാഗ്രത പാലിക്കുക. മറ്റൊരു ഫോണിൽ നിന്ന് ടെലികോം കമ്പനിയുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് സിം ബ്ലോക്ക് ചെയ്യുക.

പണം നഷ്ടപ്പെട്ടാൽ ഉടൻ നടപടി

• 1930-ൽ വിളിക്കുക: സാമ്പത്തിക സൈബർ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ 1930 വഴി പരാതി നൽകുക.

• ബാങ്കിനെ ഉടൻ അറിയിക്കുക: അനധികൃത ഇടപാട് ശ്രദ്ധയിൽപ്പെട്ട ഉടൻ ബാങ്കിനെ അറിയിക്കുക. ഉപഭോക്താവിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് ബാധകമായ RBI ചട്ടങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യാനുള്ള സമയപരിധി നിർണായകമാണ്; അതിനാൽ വൈകാതെ പരാതി നൽകുക.

• സഞ്ചാർ സാഥി പരിശോധിക്കുക:Sanchar Saathi പോർട്ടൽ വഴി നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ പരിശോധിക്കുകയും ആവശ്യമില്ലാത്ത നമ്പറുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യാം.

ജാഗ്രതയാണ് പ്രധാന സുരക്ഷ

വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകാനുള്ള സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകളിലും വ്യാജ വെബ്‌സൈറ്റുകൾ, ലിങ്കുകൾ, ആപ്പുകൾ എന്നിവ ഉപയോഗിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ഫോണിൽ അപ്രതീക്ഷിതമായി നെറ്റ്‌വർക്ക് നഷ്ടപ്പെടുന്നത് ചെറിയ പ്രശ്നമായി കാണാതെ സിം സ്വാപ്പിന്റെ സാധ്യതയും പരിശോധിക്കുക.



യുഎഇയിലേക്ക് ഇന്ത്യക്കാർക്ക് സൗജന്യ വിസ; ഒക്ടോബർ 31 വരെ അവസരം

 ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ വിസ ലഭിക്കുന്നതിനുള്ള അവസരം. ഒക്ടോബർ 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യുഎഇയിൽ വിനോദസഞ്ചാരത്തിനായി എത്തുന്നവർക്കാണ് പ്രധാനമായും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് സൗജന്യ വിസയ്ക്ക് അപേക്ഷിക്കാനാകുക. രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് കുട്ടിയുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കുട്ടികളുടെ വിസയ്ക്കായി ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ വിസ വിവരങ്ങളും ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സമർപ്പിക്കണം.

പ്രധാനമായി ശ്രദ്ധിക്കേണ്ടത്:

ഈ സൗജന്യ വിസ ആനുകൂല്യം ഒക്ടോബർ 31 വരെ മാത്രമാണ് ലഭിക്കുക. അപേക്ഷയും രേഖകളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ട്രാവൽ ഏജൻസികളുമായോ യുഎഇ ഇമിഗ്രേഷൻ പോർട്ടലുമായോ ബന്ധപ്പെടുന്നത് ഉചിതമാണ്.




അബൂദബിയും ദുബൈയും ഒന്നിക്കുന്നു; പാർക്കിങ്ങിനും ഇനി ഏകീകൃത ഡിജിറ്റൽ സംവിധാനം

മവാഖിഫ്, ദർബ്, പാർക്കിൻ സേവനങ്ങൾ കൂടുതൽ സ്മാർട്ടാകും

അബൂദബി/ദുബൈ:അബൂദബിയിലെയും ദുബൈയിലെയും പാർക്കിങ് സേവനങ്ങളും ഫീസ് അടയ്ക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിക്കാൻ ധാരണ. അബൂദബിയിലെ പാർക്കിങ് സേവനങ്ങൾ നിയന്ത്രിക്കുന്ന ക്യൂമൊബിലിറ്റിയും ദുബൈയിലെ പൊതു പാർക്കിങ് ഏജൻസിയായ പാർക്കിനും ഇതുസംബന്ധിച്ച് തന്ത്രപ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ ഇരു എമിറേറ്റുകളിലെയും വാഹന ഉടമകൾക്ക് ഭാവിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പാർക്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ഫീസ് അടയ്ക്കാനും സാധിക്കും.

നിലവിൽ അബൂദബിയിലെ മവാഖിഫ്, ദർബ് സംവിധാനങ്ങൾ ക്യൂമൊബിലിറ്റിയുടെ കീഴിലും ദുബൈയിലെ രണ്ട് ലക്ഷത്തിലധികം പൊതു പാർക്കിങ് കേന്ദ്രങ്ങൾ പാർക്കിന്റെ കീഴിലുമാണ് പ്രവർത്തിക്കുന്നത്. സംയോജനത്തിന്റെ ആദ്യഘട്ടത്തിൽ നിർമിതബുദ്ധിയും ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ചുള്ള പൈലറ്റ് പദ്ധതികൾ നടപ്പാക്കും. പാർക്കിങ് സ്ഥലങ്ങളുടെ ലഭ്യത, ആവശ്യകത മുൻകൂട്ടി മനസ്സിലാക്കൽ, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരമാവധി പ്രയോജനപ്പെടുത്തൽ തുടങ്ങിയവ ഇതിലൂടെ ഏകോപിപ്പിക്കും. സാങ്കേതിക വിവരങ്ങളും ഡാറ്റകളും പങ്കുവെക്കുന്നത് യു.എ.ഇയിലെ നിലവിലുള്ള ഡാറ്റാ സംരക്ഷണ നിയമങ്ങൾ പൂർണമായി പാലിച്ചായിരിക്കും.

ഡിജിറ്റൽ സംയോജനത്തിനുള്ള സംയുക്ത റോഡ്മാപ്പ് തയ്യാറാക്കിവരുന്നതിനാൽ നിലവിലെ സംവിധാനങ്ങളിൽ ഉടൻ മാറ്റമുണ്ടാകില്ല. വാഹന ഉടമകൾക്ക് നിലവിലുള്ള രീതിയിൽ തന്നെ പാർക്കിങ് സേവനങ്ങൾ ഉപയോഗിക്കാം. ഏകീകൃത ആപ്പ് സംവിധാനം എപ്പോൾ ആരംഭിക്കുമെന്ന തീയതി ഇരു കമ്പനികളും ഉടൻ പ്രഖ്യാപിക്കും. അബൂദബിക്കും ദുബൈക്കും ഇടയിൽ കൂടുതൽ സുഗമവും സ്മാർട്ടുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ക്യൂമൊബിലിറ്റി സി.ഇ.ഒ മുഹമ്മദ് ഹുസൈൻ കർമസ്താജി പറഞ്ഞു. പാർക്കിങ് മേഖലയെ കൂടുതൽ നവീനവും സുസ്ഥിരവുമാക്കാൻ കരാർ സഹായിക്കുമെന്ന് പാർക്കിൻ സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ അലിയും വ്യക്തമാക്കി.



മിഠായിയിലും എ4 പേപ്പറിലും മയക്കുമരുന്ന്; യു.എ.ഇയിൽ ജാഗ്രതാ മുന്നറിയിപ്പ്

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള പുതിയ കടത്തുരീതികൾക്കെതിരെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ്

അബൂദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്തുന്ന പുതിയ രീതികൾക്കെതിരെ യു.എ.ഇ നാഷനൽ ആന്റി നാർക്കോട്ടിക്സ് അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മിഠായികൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചും എ4 പേപ്പറിൽ മയക്കുമരുന്ന് ലായനി കലർത്തിയും കടത്തുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സർപ്രൈസ് ഗിഫ്റ്റുകളെന്ന പേരിലും അപരിചിതരായ വ്യക്തികളിൽ നിന്നുള്ള കൊറിയർ, ഡെലിവറി പാഴ്സലുകളിലൂടെയും മയക്കുമരുന്ന് എത്തിക്കുന്ന രീതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മയക്കുമരുന്ന് ലായനി എ4 പേപ്പറിൽ കലർത്തി കടത്തുന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി. അജ്ഞാത നമ്പറുകളിൽ നിന്നോ പരിചയമില്ലാത്ത വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ എത്തുന്ന സമ്മാനങ്ങൾ, ഡെലിവറികൾ, സംശയകരമായ പാഴ്സലുകൾ എന്നിവ സ്വീകരിക്കുന്നതിൽ ജാഗ്രത പാലിക്കണം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കുടുംബമാണ് ആദ്യ പ്രതിരോധ നിരയെന്നും കുട്ടികളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

മയക്കുമരുന്ന് ഉപയോഗത്തെ ഭയമോ അപമാനഭീതിയോ കാരണം മറച്ചുവെക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് അടിമത്തത്തെ ഒരു രോഗമായി കണ്ട് ആവശ്യമായ ചികിത്സയും പിന്തുണയും നൽകണം. രഹസ്യസ്വഭാവത്തോടെയുള്ള സഹായത്തിനും ചികിത്സാ പിന്തുണയ്ക്കുമായി 80044 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. അതേസമയം, അതിർത്തികളിലെ കസ്റ്റംസ് പരിശോധന കൂടുതൽ ശക്തമാക്കുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടപടികൾ ശക്തമാക്കിയതായി മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു.



ദുബായിലെ കടയുടമകളുടെ ശ്രദ്ധയ്ക്ക്! ബോർഡ് സ്ഥാപിക്കുന്നതിൽ പുതിയ നിയമം; വീഴ്ച വരുത്തിയാൽ 'മുട്ടൻ പണി'

ദുബായ്:കടയുടെ മുന്നിൽ സ്ഥാപിക്കുന്ന ബോർഡിലും ഇനി കൃത്യമായ നിയമങ്ങൾ പാലിക്കണം. ഒരു കടയുടെ മുൻവശത്ത് ഒരു ട്രേഡ് നെയിം മാത്രം പ്രദർശിപ്പിക്കണമെന്നും ബോർഡുകൾ തിരശ്ചീനമായി (ഹൊറിസോണ്ടൽ) സ്ഥാപിക്കണമെന്നും ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (ഡിഇടി) വ്യാപാരികളെ ഓർമിപ്പിച്ചു.

ട്രേഡ് നെയിം ബോർഡുകൾക്കുള്ള പെർമിറ്റുകൾ നൽകുന്നതും സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിയമപാലനം ഉറപ്പാക്കുന്നതും ഡിഇടിയാണ്. ദുബായുടെ നഗരസൗന്ദര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണു മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

നിബന്ധനകൾ

• അറബിക് പേര് ഇംഗ്ലിഷിനു മുകളിലായിരിക്കണം. കടയുടെ മുൻവശത്തിന്റെ വലുപ്പത്തിന് ആനുപാതികമായിരിക്കണം ബോർഡിന്റെ ഉയരവും വീതിയും കനവും.

• അമിത വലുപ്പത്തിലുള്ള ബോർഡുകൾ അനുവദിക്കില്ല.

• ബോർഡിലെ പ്രകാശത്തിൻ്റെ തീവ്രത നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം.

• തിളക്കമുള്ള വെള്ള പശ്ചാത്തലവും അനിമേഷൻ, ചലിക്കുന്ന ദൃശ്യങ്ങൾ എന്നിവയും അനുവദിക്കില്ല.

• ബിസിനസിൻ്റെ പേര് സ്‌ഥിരമായ രൂപത്തിലായിരിക്കണം.

• ഒരു ബോർഡിൽ ഒന്നിലധികം പേരുകൾ പാടില്ല.




ലിഫ്റ്റിന് മെയിന്റനൻസ് കരാറില്ലെങ്കിൽ 5,000 ദിർഹം പിഴ; അബൂദബി സിവിൽ ഡിഫൻസ്

ലിഫ്റ്റ് സുരക്ഷ ഉറപ്പാക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടി ശക്തമാക്കുന്നു

അബൂദബി:കെട്ടിടങ്ങളിലെ ലിഫ്റ്റുകളുടെ സുരക്ഷയും കൃത്യമായ പരിപാലനവും ഉറപ്പാക്കാത്ത ഉടമകൾക്കെതിരെ നടപടികൾ ശക്തമാക്കി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. അംഗീകൃത സ്ഥാപനവുമായി ലിഫ്റ്റ് മെയിന്റനൻസ് കരാർ ഇല്ലെന്ന് കണ്ടെത്തിയാൽ കെട്ടിട ഉടമയ്ക്ക് 5,000 ദിർഹം പിഴ ചുമത്തും. നിലവിലുള്ള കെട്ടിടങ്ങൾക്കും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. എന്നാൽ സ്വകാര്യ വില്ലകളും വ്യക്തിഗത വീടുകളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഫയർ സേഫ്റ്റി, പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനും 10,000 ദിർഹം പിഴ ചുമത്തും. അനുമതിയില്ലാതെ കെട്ടിടത്തിന്റെ മുകളിലോ മുൻവശത്തോ പരസ്യ ബോർഡുകൾ സ്ഥാപിച്ചാലും 10,000 ദിർഹം പിഴ ഈടാക്കും. കെട്ടിട സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പരിശോധനകളും നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

2012ലെ 24-ാം നമ്പർ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. ലിഫ്റ്റുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സുരക്ഷാ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കെട്ടിട ഉടമകളോട് അബൂദബി സിവിൽ ഡിഫൻസ് നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അംഗീകൃത സ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.



ഭാവിയിലെ സുരക്ഷയ്ക്ക് പുതിയ ദിശ; ‘ഹൊറൈസൺ എക്സ്’ പദ്ധതിയുമായി ദുബൈ പോലീസ്

വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടെത്തി നൂതന സുരക്ഷാ പദ്ധതികളാക്കുകയാണ് ലക്ഷ്യം

ദുബൈ:ഭാവിയിലെ വെല്ലുവിളികളും സാധ്യതകളും മുൻകൂട്ടി തിരിച്ചറിഞ്ഞ് അവയെ ആധുനിക സുരക്ഷാ പദ്ധതികളാക്കി മാറ്റുന്നതിനായി ‘ഹൊറൈസൺ എക്സ്’ എന്ന പുതിയ സംരംഭവുമായി ദുബൈ പോലീസ്. നാളെയുടെ ആവശ്യങ്ങൾക്കനുസരിച്ച് പോലീസ് സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബൈ പോലീസിലെ ഫ്യൂച്ചർ ഫോർസൈറ്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വിപണിയിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ നേരത്തെ മനസ്സിലാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ പോലീസ് സ്റ്റേഷനുകൾക്കും വിവിധ വിഭാഗങ്ങൾക്കും ‘ഹൊറൈസൺ എക്സ്’ മാർഗനിർദേശം നൽകും. ഭാവിയിൽ സംഭവിക്കാനിടയുള്ള മാറ്റങ്ങൾ ഇന്നുതന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഹംദാൻ അൽ ഗാസി പറഞ്ഞു. ദുബൈ ഫ്യൂച്ചർ റെഡിനസ് ഇൻഡക്സിന്റെ അഞ്ച് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാതൃകകൾ വികസിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉമർ ഖലീഫ ബൽ ഉബൈദ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ദുബൈ പോലീസിലെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. ഇവയിൽ ഉയർന്നുവരുന്ന ആശയങ്ങളുടെ പ്രായോഗികതയും സുരക്ഷാ മേഖലയിലെ പ്രാധാന്യവും വിലയിരുത്തിയ ശേഷമായിരിക്കും അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കുക.



വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്താലും നിയമനടപടി; യു.എ.ഇയിൽ മുന്നറിയിപ്പ്

വാട്‌സ്‌ആപ്പിലോ സോഷ്യൽ മീഡിയയിലോ സന്ദേശങ്ങൾ പങ്കിടുന്നതിന് മുൻപ് സത്യാവസ്ഥ ഉറപ്പാക്കണമെന്ന് ടി.ഡി.ആർ.എ

അബൂദബി:വാട്‌സ്‌ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അവയുടെ സത്യസന്ധത പരിശോധിക്കണമെന്ന് യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ) മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചു. വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ, അക്ഷരത്തെറ്റുകൾ, അസ്വാഭാവികമായ ലേഔട്ട് തുടങ്ങിയവ വ്യാജ സന്ദേശങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്.

സന്ദേശം താൻ തയ്യാറാക്കിയതല്ലെന്ന കാരണത്താൽ മാത്രം നിയമനടപടിയിൽ നിന്ന് ഒഴിവാകാനാകില്ല. മറ്റൊരാളിൽ നിന്ന് ലഭിച്ച വ്യാജ സന്ദേശം ഫോർവേഡ് ചെയ്യുന്നതും നിയമപരമായി പുതിയൊരു പ്രസിദ്ധീകരണമായി കണക്കാക്കാം. ദുരുദ്ദേശ്യമില്ലാതെയാണ് പങ്കുവെച്ചതെങ്കിലും വ്യാജ വിവരങ്ങളോ അനുമതിയില്ലാത്ത സ്വകാര്യ വിവരങ്ങളോ പ്രചരിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരാം.

വാട്‌സ്‌ആപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ ഗ്രൂപ്പുകളിലും ഇതേ നിയമങ്ങൾ ബാധകമാണ്. സ്വകാര്യ ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ ആയതിനാൽ യു.എ.ഇയിലെ സൈബർ നിയമങ്ങളിൽ നിന്ന് ഒഴിവാകില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ലഭിക്കുന്ന ഓരോ സന്ദേശവും പരിശോധിച്ച ശേഷം മാത്രം ഫോർവേഡ് ചെയ്യണമെന്നും സംശയമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.



ബിസിനസ് പരാജയപ്പെട്ടാൽ ക്രിമിനൽ കേസാകില്ല; ദുബൈ അപ്പീൽ കോടതി

 സാമ്പത്തിക കണക്കുകളിലെ തർക്കങ്ങൾ സിവിൽ കോടതിയിലാണ് പരിഹരിക്കേണ്ടതെന്ന് നിർണായക വിധി

ദുബൈ: ബിസിനസ് നഷ്ടത്തിലാകുന്നതോ പങ്കാളികൾ തമ്മിലുള്ള സാമ്പത്തിക കണക്കുകൾ തീർപ്പാക്കാത്തതോ മാത്രം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ദുബൈ അപ്പീൽ കോടതി വ്യക്തമാക്കി. സെക്കൻഡ് ഹാൻഡ് കാർ സ്പെയർ പാർട്സ് ബിസിനസിൽ പങ്കാളിയെ വഞ്ചിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ വ്യവസായിയെ വെറുതെവിട്ട കീഴ്ക്കോടതി വിധി ശരിവെച്ചാണ് അപ്പീൽ കോടതിയുടെ നിർണായക ഉത്തരവ്. ബിസിനസ് തകർന്നതിനെ തുടർന്ന് ഒരു പങ്കാളി നൽകിയ പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്തെന്നായിരുന്നു ആരോപണം.

സാക്ഷിമൊഴികൾ, കമ്പനി രേഖകൾ, വിദഗ്ധ സമിതിയുടെ റിപ്പോർട്ട് എന്നിവ വിശദമായി പരിശോധിച്ച കോടതി, ഇത് സാമ്പത്തിക തിരിമറിയല്ലെന്നും കണക്കുകൾ കൃത്യമായി തീർപ്പാക്കാത്തതിനെ തുടർന്നുണ്ടായ ബിസിനസ് തർക്കമാണെന്നും വിലയിരുത്തി. വഞ്ചന ചെയ്യണമെന്ന ഉദ്ദേശത്തോടെ പണം തട്ടിയെടുത്തതായി തെളിയിക്കുന്ന മതിയായ തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതിക്കെതിരായ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

ബിസിനസ് നഷ്ടത്തിലാകുന്നതോ അക്കൗണ്ടുകളിൽ വ്യക്തതയില്ലാത്തതോ മാത്രം വഞ്ചനാക്കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇത്തരം സാമ്പത്തിക തർക്കങ്ങൾ ക്രിമിനൽ നടപടികളിലൂടെ അല്ല, സിവിൽ കോടതികൾ വഴിയാണ് പരിഹരിക്കേണ്ടത്. ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കങ്ങളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്നതിനെതിരെ വ്യക്തമായ സന്ദേശം നൽകുന്നതാണ് ദുബൈ അപ്പീൽ കോടതിയുടെ ഈ വിധി.



ദുബൈയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആധുനിക സംരക്ഷണ കേന്ദ്രങ്ങൾ

മാനസികാരോഗ്യത്തിനും സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾക്കും മുൻഗണന

ദുബൈ:സ്ത്രീകളുടെയും കുട്ടികളുടെയും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെയുള്ള സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കാൻ ദുബൈ. ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രനും ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ ഒപ്പുവച്ചു. മികച്ച എൻജിനീയറിംഗ് നിലവാരവും മാനുഷിക പരിചരണവും സമന്വയിപ്പിച്ച സമഗ്ര സംരക്ഷണ കേന്ദ്രങ്ങളുടെ മാതൃകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വുമൺ ആൻഡ് ചിൽഡ്രൻ ഫൗണ്ടേഷന്റെ പുനരധിവാസ-പരിചരണ മേഖലയിലെ അനുഭവസമ്പത്തും ദുബൈ മുനിസിപ്പാലിറ്റിയുടെ എൻജിനീയറിംഗ്, സാങ്കേതിക, പ്രോജക്ട് മാനേജ്മെന്റ് ശേഷിയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതികളുടെ പഠനം, രൂപകൽപ്പന, നിർമാണ മേൽനോട്ടം, പരിപാലനം തുടങ്ങിയ മേഖലകളിൽ ദുബൈ മുനിസിപ്പാലിറ്റി സാങ്കേതിക പിന്തുണ നൽകും.

വ്യക്തിഗത സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾക്ക് അവസരം നൽകുന്ന തരത്തിലായിരിക്കും കേന്ദ്രങ്ങളുടെ രൂപകൽപ്പന. പ്രകൃതിദത്ത പ്രകാശം, അനുയോജ്യമായ വർണങ്ങൾ, മികച്ച വായുസഞ്ചാരം, ആവശ്യമായ സേവന സൗകര്യങ്ങൾ എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വവും മാനസിക പ്രശാന്തതയും ഉറപ്പാക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കാവുന്ന സംരക്ഷണ കേന്ദ്രങ്ങളായിരിക്കും ഇവയെന്ന് അധികൃതർ വ്യക്തമാക്കി.



ആർ.ടി.എ ട്രാഫിക് പിഴ ഇനി ഗഡുക്കളായി അടയ്ക്കാം

ടാബി സേവനം ആർ.ടി.എയുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭ്യം

ദുബൈ: ട്രാഫിക് പിഴകളും മറ്റ് സേവന ഫീസുകളും ഇനി ഗഡുക്കളായി അടയ്ക്കാൻ സൗകര്യം. ആർ.ടി.എയുടെ വെബ്സൈറ്റ്, ആർ.ടി.എ ആപ്പ്, നോൾ പേ ആപ്പ് തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ‘ടാബി’ സംയോജിപ്പിച്ചു.

നേരത്തെ ആർ.ടി.എയുടെ സ്മാർട്ട് കിയോസ്കുകളിൽ മാത്രം ലഭിച്ചിരുന്ന ഗഡു പേയ്മെന്റ് സൗകര്യമാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിച്ചത്. ടാബി വഴി അടയ്ക്കേണ്ട തുക നാല് ഗഡുക്കളായി തിരിച്ചടയ്ക്കാം.

വാഹന, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ട്രാഫിക് പിഴ അടയ്ക്കൽ തുടങ്ങി 170-ഓളം ആർ.ടി.എ സേവനങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാം. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വാങ്ങുന്നതിനും ടാബി വഴിയുള്ള ഈ ഫ്ലെക്സിബിൾ പേയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്താം.



പ്രവാസി തൊഴിലാളി ക്ഷേമപദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റൽ

സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾക്കായി ദുബായിൽ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും ബോധവൽക്കരണ പ്രവർത്തനങ്ങളും കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക്. തൊഴിലാളികൾക്കുള്ള വിവിധ സേവനങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ആസ്ഥാനമായ ‘അഡ്വാന്റേജ് ടെക്നോളജി’യുമായി ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവച്ചത്.

കരാറിൽ ദുബായ് ജിഡിആർഎഫ്എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മസീനയും അഡ്വാന്റേജ് ടെക്നോളജി ഉടമ ഫൈസൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ സറൂനിയും ഒപ്പുവച്ചു. തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ദുബായുടെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന് കൂടുതൽ കരുത്ത് പകരുന്നതിനൊപ്പം സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇതിലൂടെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.